ആലപ്പുഴ : പരിസ്ഥിതി സൗഹൃദ ടൂറിസത്തിലൂടെ മുറക്കാട് മണക്കൽ പാടശേഖരത്തിലെ സ്മൃതിവനം പദ്ധതിക്ക് പുതുജീവൻ നൽകാനൊരുങ്ങി വനം വകുപ്പ്. ഇതനുസരിച്ച് വീയപുരത്തെ സർക്കാർ ഭൂമിയിൽ വനം വരും. മണക്കൽ പാടത്ത് ടൂറിസ്റ്റുകൾക്ക് വേദിയൊരുങ്ങും. ഇതോടെ അപ്പർ കുട്ടനാട്ടിലെ 15 കിലോമീറ്റർ ദൈർഘ്യത്തിൽ സംസ്ഥാനത്തെ വലിയ ടൂറിസം പദ്ധതി തയ്യാറാകും. 25,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. പുറക്കാട് മണക്കൽ പാടം സന്ദർശിച്ച വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ജില്ലാ ഫോറസ്റ്റ് ഓഫീസർക്ക് ഇതു സംബന്ധിച്ച നിർദേശം നൽകി. തണ്ണീർത്തട നിയമത്തിന്റെ പരിധിയിൽപ്പെടുന്ന പ്രദേശമായതിനാൽ പരിസ്ഥിതി സംരക്ഷിച്ച് വിദഗ്ദ്ധ കൺസൾട്ടൻസിയുടെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കുക. ഇടുക്കിയിൽ വനഭൂമി പതിച്ച് നൽകിയതിന് പകരം വനം ഉണ്ടാക്കാമെന്ന ധാരണയിലാണ് ആലപ്പുഴയിൽ വനവത്കരണത്തിനായി പദ്ധതിക്ക് രൂപം നൽകിയത്.
പദ്ധതിയുടെ ചരിത്രം
1994ലാണ് പുറക്കാട് മണക്കൽ കരിനിലത്ത് ദേശീയപാർക്കിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. സ്ഥലം ഏറ്റെടുക്കാനായി കേന്ദ്രസർക്കാർ രണ്ടു കോടി നൽകി. പദ്ധതിയുടെ തുടക്കം മുതൽ സി.പി.എം എതിരായിരുന്നു. 1994 ഒക്ടോബർ രണ്ടിന് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ സ്ഥാപിച്ച ശിലാഫലകം പിന്നീട് തകർക്കപ്പെട്ടു. സ്മൃതിവനം പദ്ധതി നടപ്പായാൽ ജില്ലയിൽ 687എക്കർ സ്ഥലത്ത് കൃത്രിമവനം സാദ്ധ്യമാകുമായിരുന്നു. എന്നാൽ പദ്ധതി മുടങ്ങിയതോടെ പാടശേഖരം കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറി. 34പേരുടെ ജീവനുകളാണ് പാമ്പുകടിയേറ്റ് നഷ്ടമായത്.
പദ്ധതികൾ പലത്
2012ൽ പദ്ധതി വീണ്ടും ചർച്ചയായെങ്കിലും പുരോഗതി ഉണ്ടായില്ല. രണ്ടു കോടിയുടെ ഇക്കോ ടൂറിസം പദ്ധതിക്ക് രൂപം നൽകി. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷനായിരുന്നു ചുമതല. ടെൻഡർ നടപടികൾ ആരംഭിച്ചെങ്കിലും തുടർനടപടികൾ വെളിച്ചം കണ്ടില്ല. വി.എസ് സർക്കാർ 99ഏക്കർ സ്ഥലം ഐ.ടി പാർക്കിന് ഏറ്റെടുത്തു. കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം നടക്കുന്നതിനിടെ പരിസ്ഥിതിലോലപ്രദേശത്ത് നിർമ്മാണ പ്രവർത്തനം പാടില്ലെന്ന കാരണത്താൽ പാതിവഴിയിൽ ഉപേക്ഷിച്ചു.
ലക്ഷ്യമിടുന്നത്
കണ്ടൽ വനം, ഔഷധ സസ്യ ഗവേഷണ കേന്ദ്രം, പക്ഷി സങ്കേതം, ഡോൾഫിൻ വളർത്തൽ, ഓഷിനേറിയം, അമ്യൂസ് മെന്റ് പാർക്ക്, പെഡൽബോട്ട് സംവിധാനം ഇവ ഉൾപ്പെടുത്തിയാണ് പുതിയ പദ്ധതി
തടസം
ഐ.ടി പാർക്കിനായി ഏറ്റെടുത്ത 99 ഏക്കർ സ്ഥലം വിട്ടുകിട്ടിയാലെ അന്തിമ പ്രോജക്ട് തയ്യാറാക്കാൻ കഴിയൂ. സ്ഥലം വിട്ടുനൽകാൻ നിർദ്ദേശം നൽകിയെങ്കിലും റവന്യൂ വകുപ്പ് തുടർ നടപടി സ്വീകരിച്ചിട്ടില്ല.
''പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കുന്നതിൽ എതിർപ്പ് ഇല്ല. കൺസൾട്ടൻസിയുടെ സഹായത്തോടെ പദ്ധതി ഉടൻ നടപ്പാക്കും
ഫെൻ ആന്റണി, അസി.ഫോറസ്റ്റ് കൺസർവേറ്റർ, ആലപ്പുഴ
മണക്കൽ പാടശേഖരം
ആകെ വിസ്തൃതി: 687 ഏക്കർ
ഏറ്റെടുത്തത്: 527 ഏക്കർ
ഏറ്റെടുക്കാത്ത സ്ഥലം: 157 എക്കർ
ഐ.ടി പാർക്കിന് വിട്ടുകൊടുത്തത്: 99 ഏക്കർ