ആലപ്പുഴ:നാലര പതിറ്റാണ്ടായി നാട്ടുകാർ കാത്തിരുന്ന ആലപ്പുഴ ബൈപ്പാസ് ഉത്സവഛായ പകർന്ന അന്തരീക്ഷത്തിൽ പൊതുഗതാഗതത്തിനായി തുറന്നുകൊടുത്തു. ജനാവലി കക്ഷിരാഷ്ട്രീയം മറന്ന് കളർകോട്ടെ ഉദ്ഘാടന വേദിക്ക് സമീപം തിങ്ങിക്കൂടി.കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. കൂറ്റൻ സ്ക്രീനിൽ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഉദ്ഘാടനം നിർവഹിച്ച ദൃശ്യം തെളിഞ്ഞപ്പോൾ ജനം കരഘോഷം മുഴക്കി.
സ്ത്രീകളടക്കമുള്ളവർ ആദ്യ ബൈപ്പാസ് യാത്ര ആഘോഷമാക്കി. ബീച്ചിന്റെ സൗന്ദര്യം നുകർന്നും അറബിക്കടലിന്റെ ഗർജനം കേട്ടും കടൽക്കാറ്റിൽ മുങ്ങിയുമുള്ള കന്നിയാത്ര ആസ്വദിക്കുകയായിരുന്നു ഓരോരുത്തരും.
കഷ്ടിച്ച് ഒന്നേകാൽ മണിക്കൂർ കൊണ്ടാണ് വീഡിയോ കോൺഫറൻസ് വഴിയുള്ള ഉദ്ഘാടന ചടങ്ങ് അവസാനിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, കേന്ദ്ര പാർലമെന്ററി-വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, മോർത്തിന്റെ ചുമതലയുള്ള സഹമന്ത്രി ജനറൽ ഡോ.വി.കെ.സിംഗ് എന്നിവർ വീഡിയോ കോൺഫറൻസിലൂടെ പ്രസംഗിച്ചു.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ആലപ്പുഴയിലെ വേദിയിൽ അദ്ധ്യക്ഷനായി. സംസ്ഥാന ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക്, ഭക്ഷ്യ-സിവിൽ സപ്ളൈസ് മന്ത്രി പി.തിലോത്തമൻ,എ.എം.ആരിഫ് എം.പി, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യാരാജ് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി.
ജില്ലയിലെ എം.എൽ.എമാരായ ആർ.രാജേഷ്,യു.പ്രതിഭ,സജിചെറിയാൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ,കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു, മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ തുടങ്ങിയവർ സദസിന്റെ മുൻ നിരയിൽ സ്ഥാനം പിടിച്ചു.
ഒരു മണിക്കുള്ള ഉദ്ഘാടന ചടങ്ങിന് അര മണിക്കൂർ മുമ്പേതന്നെ പ്രധാന മേൽനോട്ടക്കാരനായ മന്ത്രി സുധാകരൻ എത്തിയിരുന്നു.
ഉദ്ഘാടനത്തിനുശേഷം മന്ത്രിമാർ ബൈപാസ് വഴി കൊമ്മാടിയിലെത്തി.വികസിപ്പിച്ചെടുത്ത കൊമ്മാടി ജംഗ്ഷൻ മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. തിരികെ എത്തിയശേഷം കളർകോട് ജംഗ്ഷൻ മന്ത്രി ജി.സുധാകരനും ഉദ്ഘാടനം ചെയ്തു. അതിന് ശേഷമാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്.