ചേർത്തല: പുതിയതായി വാങ്ങിയ ഫ്രിഡ്ജിൽ നിന്നും തീ പടർന്ന് പിടിച്ച് വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചതിന് വീട്ടുടമയ്ക്ക് 14.30 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.വടക്കനാര്യാട് പൊന്നിട്ടശേരി വീട്ടിൽ പുഷ്പാംഗദന് വേണ്ടി മകൻ വിനോദ്പി.ലാൽ എൽ.ജി ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ളവരെ എതിർ കക്ഷിയാക്കി നൽകിയ ഹർജിയിലാണ് ഉത്തരവ്.2017 ഫെബ്രുവരി 9ന് വാങ്ങിയ ഫ്രിഡ്ജിൽ നിന്നും 15ന് പുലർച്ചെ 1.30 ഓടെ തീപടർന്ന് വീട്, ടി.വി.,വാഷിംഗ് മെഷീൻ,വീട്ടുപകരണങ്ങൾ,വസ്തുവിന്റെ പ്രമാണം തുടങ്ങിയവ കത്തി നശിച്ചു.എസ്.സന്തോഷ്കുമാർ പ്രസിഡന്റും സി.കെ.ലേഖമ്മ അംഗവുമായ കമ്മീഷനാണ് 9 ശതമാനം പലിശയടക്കം നഷ്ടപരിഹാരമായി 14.30 ലക്ഷം രൂപ നൽകാൻ ഉത്തരവായത്.ഹർജിക്കാരന് വേണ്ടി അഡ്വ.വി.പ്രമോദ് ഹാജരായി.