ന്യൂഡൽഹി: 2022ൽ നടക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിനെ സജ്ജമാക്കാൻ 'മിഷൻ യു.പി' പദ്ധതിയുമായി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാർട്ടിയെ 'അടിമുടി അഴിച്ചുപണിയാൻ' സംസ്ഥാന ചുമതല കൂടിയുള്ള പ്രിയങ്ക അടുത്ത മാസത്തോടെ ലഖ്‌നൗവിലേക്ക് താമസം മാറ്റുമെന്നാണ് വിവരം.
പാർട്ടി അടിത്തട്ട് മുതൽ ശക്തിപ്പെടുത്താൻ യു.പിയിൽ വിവിധ പദ്ധതികൾക്ക് മിഷന്റെ ഭാഗമായി തുടക്കമിട്ടിട്ടുണ്ട്. പഞ്ചായത്ത് തലം മുതൽ അഴിച്ച് പണി നടത്തുകയാണ് ലക്ഷ്യം. അതുമായി ബന്ധപ്പെട്ട് നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. ജവഹർലാൽ നെഹ്രുവിന്റെ ഭാര്യാ സഹോദരൻ കൈലാസ് നാഥ് കൗളിന്റെ ഭാര്യയായ ഷീല കൗളിന്റെ ലഖ്‌നൗവിലെ വീട് പ്രിയങ്കയുടെ സ്ഥിരതാമസത്തിനായി സജ്ജമാക്കിക്കഴിഞ്ഞു.
ജില്ല പ്രസിഡന്റുമാരുമായി വിർച്വൽ കൂടിക്കാഴ്ചയും പ്രിയങ്ക നടത്തിക്കഴിഞ്ഞു. പഞ്ചായത്തുതലംമുതൽ യോഗം വിളിക്കാനും പാർട്ടിയെ ശക്തിപ്പെടുത്താനുംഅവർ നേതാക്കളോട് ആഹ്വാനംചെയ്തു. യോഗങ്ങളിൽ താൻ അപ്രതീക്ഷിതമായി എത്തുമെന്നും പ്രിയങ്ക അറിയിച്ചു.