love-jihad

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് നോട്ടീസ്

ന്യൂഡൽഹി: വിവാഹം ലക്ഷ്യമിട്ടുള്ള മതപരിവർത്തനങ്ങൾക്കെതിരെ കൊണ്ടു വന്ന ലൗ ജിഹാദ് നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഉത്തർപ്രദേശിലെ നിയമവിരുദ്ധ മതപരിവർത്തന ഓർഡിനൻസ് 2020, ഉത്തരാഖണ്ഡിലെ മതസ്വാതന്ത്ര്യ നിയമം 2018 എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള രണ്ട് വ്യത്യസ്ത ഹർജികൾ പരിഗണിക്കവെയാണിത്. ഇരു സംസ്ഥാന സർക്കാരുകൾക്കും കോടതി നോട്ടീസയച്ചു. നാലാഴ്ചക്കുള്ളിൽ സംസ്ഥാനങ്ങൾ മറുപടി നല്കണം. അതേ സമയം നിയമം സ്‌റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

ഹർജിക്കാരനോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി ആദ്യം നിർദേശിച്ചത്. എന്നാൽ വിവിധ സംസ്ഥാനങ്ങൾ സമാനമായ നിയമം കൊണ്ടുവരുന്നുണ്ടെന്നും ഉന്നത കോടതി പരിശോധിക്കണമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.യു.സിംഗ് ആവശ്യപ്പെട്ടു. ഈ നിയമങ്ങളിലെ ചില വ്യവസ്ഥകൾ അടിച്ചമർത്തുന്നതും ഭയമുളവാക്കുന്നതുമാണ്. വിവാഹം കഴിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും പറയുന്നു. അത് തികച്ചും നിന്ദ്യമാണെന്നും സിംഗ് കൂട്ടിച്ചേർത്തു.

ഈ ഘട്ടത്തിലാണ് നിയമം പരിശോധിക്കാമെന്നും രണ്ട് സംസ്ഥാനങ്ങൾക്കും നോട്ടീസ് അയക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞത്. നിയമങ്ങളിലെ വ്യവസ്ഥകൾക്ക് സ്റ്റേ നൽകണമെന്ന് സി.യു. സിംഗ് ആവശ്യപ്പെട്ടപ്പോൾ സംസ്ഥാനങ്ങളുടെ അഭിപ്രായം കേൾക്കാതെ എങ്ങനെ സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.