ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ കൊവിഡ് പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നുണ്ടോയെന്ന ആശങ്ക പങ്കുവച്ച് സുപ്രീംകോടതി.
കൊവിഡ് കാലത്ത് നിസാമുദ്ദീൻ മർകസിൽ ആയിരങ്ങളെത്തിയത് അധികൃതരുടെ അനാസ്ഥമൂലമാണെന്ന് കാണിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഉൾപ്പെട്ട ബെഞ്ച്.
തബ്‌ലീഗ് സമ്മേളനത്തിന്റെ സമയത്തുണ്ടായ അതേ സാഹചര്യമാണ് കർഷക സമരത്തിലും നില നിൽക്കുന്നത്. കർഷകർക്ക് കൊവിഡിൽ നിന്നും സംരക്ഷണമുണ്ടോയെന്ന് വ്യക്തമല്ല. അവരുടെ സംരക്ഷണത്തിനായി നിങ്ങൾ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി നിർദേശിച്ചു. മുൻ അനുഭവങ്ങളിൽ നിന്ന് പാഠങ്ങളൊന്നും പഠിച്ചില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു. കൊവിഡ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് രണ്ടാഴ്ചക്കുള്ളിൽ അറിയിക്കാനും കോടതി നിർദേശിച്ചു.
തബ്‌ലീഗ് സമ്മേളനത്തിനിടെയുണ്ടായ കൊവിഡ് വ്യാപനത്തെ കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുകയാണെന്ന് തുഷാർ മേത്ത സുപ്രീംകോടതിയിൽ മറുപടി നൽകി.