ന്യൂഡൽഹി: വിവിധ ക്രൈസ്തവ സഭകളിലെ നിർബന്ധിത കുമ്പസാരം മതപുരോഹിതരും വൈദികരും ദുരുപയോഗം ചെയ്യുന്നുവെന്നും അതിനാലിത് നിറുത്തലാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. എറണാകുളം സ്വദേശിനികളായ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരി സ്വദേശിനി ലാലി ഐസക്, കോട്ടയം സ്വദേശിനി ബീന ജോണി, തൊടുപുഴ സ്വദേശിനി ആനി മാത്യു എന്നിവരാണ് നിർബന്ധിത കുമ്പസാരത്തിനെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്.
നിർബന്ധിത കുമ്പസാരം മത വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണോ,സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണോ എന്ന് കോടതി പരിശോധിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് മൗലികാവകാശവുമായി ബന്ധപ്പെട്ട ഈ പ്രശ്നം എന്തുകൊണ്ട് കേരള ഹൈക്കോടതിയിൽ ഉന്നയിച്ചില്ലെന്ന് ആരാഞ്ഞു. ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങൾ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് പരിഗണിക്കുന്നതിനാൽ ഇതും കോടതിക്ക് പരിഗണിക്കാവുന്നതാണെന്ന് ഹർജിക്കാരുടെ അഭിഭാഷകനായ മുകുൾ റോഹ്തഗി വാദിച്ചു.
ഹർജിയിൽ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ അഭിപ്രായം ചീഫ് ജസ്റ്റിസ് തേടി.
മലങ്കര സഭയിലെ ഓർത്തഡോക്സ് - യാക്കോബായ വിഷയമാണ് ഹർജിയ്ക്ക് ആധാരമെന്നും പ്രശ്നം 2017ൽ ജസ്റ്റിസ് അരുൺ മിശ്രയുടെ അദ്ധ്യക്ഷതയിൽ ഉള്ള ബെഞ്ച് വിധി പറഞ്ഞതാണെന്നും അറ്റോർണി ജനറൽ അറിയിച്ചു. ഈ പ്രശ്നങ്ങളെല്ലാം കേരള ഹൈക്കോടതിയ്ക്ക് വ്യക്തമായി അറിയാമെന്നും അതിനാൽ കേസുമായി കേരള ഹൈക്കോടതിയിലേക്കാണ് പോകേണ്ടതെന്നും അറ്റോർണി ജനറൽ പറഞ്ഞു.
2017 ലെ വിധിയിൽ ചില വൈരുദ്ധ്യങ്ങളുണ്ടെന്നും അതിനാൽ സുപ്രീംകോടതിയാണ് നിർബന്ധിത കുമ്പസാരവുമായി ബന്ധപ്പെട്ട സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകൾ ചോദ്യം ചെയ്തുള്ള ഹർജി കേൾക്കേണ്ടതെന്നും റോഹ്തഗി വാദിച്ചു. പല മതപുരോഹിതന്മാരിൽ നിന്നും വിശ്വാസികളായ സ്ത്രീകൾക്ക് പീഡനങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് റോഹ്തഗി കോടതിയെ അറിയിച്ചു. ഒരുപക്ഷേ അത്തരം സംഭവങ്ങൾ വ്യക്തിപരവും ഒറ്റപ്പെട്ടതും ആകാമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ശേഷം കേസ് പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി.
ഇടവക പൊതുയോഗത്തിൽ പങ്കെടുക്കാൻ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934ലെ സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓർത്തോഡോക്സ് സഭാംഗങ്ങളായ മാത്യു ടി. മാത്തച്ചൻ, സി.വി. ജോസ് എന്നിവർ നൽകിയ ഹർജിയിൽ
സുപ്രീംകോടതി കഴിഞ്ഞ മാസം നോട്ടീസ് അയച്ചിരുന്നു