bachan

ന്യൂഡൽഹി: അമിതാഭ് ബച്ചനും കുടുംബത്തിനും കൊവിഡ് ബാധിച്ചിരുന്നതിനാൽ ഫോണിലെ കൊവിഡ് ബോധവത്കരണ സന്ദേശത്തിൽ നിന്ന് ബച്ചന്റെ ശബ്ദം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ഡൽഹിയിലെ സാമൂഹ്യപ്രവർത്തകനായ രാകേഷാണ് ഹർജിക്കാരൻ. അമിതാഭ് ബച്ചനും കുടുംബത്തിനും കൊവിഡ് ബാധിച്ചിരുന്നതാണ്. അതിനാൽ കൊവിഡ് മാനദണ്ഡങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താൻ ബച്ചന് അർഹതയില്ല. മാത്രമല്ല, ബച്ചന് ഇതിനായി സർക്കാർ പണം നൽകുന്നുണ്ട്. കൊവിഡ് പോരാട്ടത്തിൽ പ്രശസ്തരായ നിരവധി പേർ ഇത്തരം ബോധവത്കരണത്തിനായി സൗജന്യമായി സഹകരിക്കാൻ തയ്യാറാണ്. അതിനാൽ പ്രതിഫലം നൽകി ബച്ചന്റെ ശബ്ദം ഉപയോഗിക്കേണ്ടെന്ന് ഹർജിയിൽ പറയുന്നു. ഹർജി 18ന് പരിഗണിക്കും. സംഭവത്തിൽ ബച്ചൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.