ന്യൂഡൽഹി: ഉത്തർപ്രദേശിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. നേരത്തേ കേരളം, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്.
മഹാരാഷ്ട്രയിലും ഡൽഹിയിലും സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഡൽഹിയിൽ വളർത്ത് പക്ഷികളുടെ ഇറക്കുമതി നിരോധിച്ചു. ഡൽഹിയിലെ ഏറ്റവും വലിയ ഇറച്ചികോഴി മാർക്കറ്റായ ഗാസിപൂർ പത്തുദിവസത്തേക്ക് അടച്ചു. ഇവിടെ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ജലന്ധറിലെ ലബോറട്ടറിയിലേക്ക് അയച്ചു. ഡൽഹിയിലെ എല്ലാ ജില്ലകളിലും ദ്രുതകർമ്മസേനയെ നിയോഗിച്ചു.
വളർത്തുപക്ഷി വിൽപ്പന മാർക്കറ്റുകൾ, വന്യജീവ സംരക്ഷണ കേന്ദ്രങ്ങൾ, തടാകങ്ങൾ എന്നിവടിങ്ങളിൽ വെറ്ററിനറി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. തെക്കൻ ഡൽഹിയിലെ പാർക്കിൽ 24 കാക്കകളും കിഴക്കൽ ഡൽഹിയിലെ മയൂർവിഹാറിലെ സഞ്ജയ് ലേക്ക് പാർക്കിൽ 10 താറാവുകളും ചത്തു വീണു. ഡൽഹിയിലെ നാല് പാർക്കുകൾ അടച്ചു.
പഞ്ചാബിൽ കോഴി ഉൾപ്പെടെയുള്ള പക്ഷികളുടെ വിൽപ്പന ജനുവരി 15 വരെ നിരോധിച്ചു. മദ്ധ്യപ്രദേശിലെ 13 ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കാക്കകൾ ഉൾപ്പെടെ 1100 ഓളം പക്ഷികളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. യു.പിയിൽ കാൺപൂരിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ചത്തീസ്ഗഡിൽ ബലോഡ് ജില്ലയിൽ നിരവധി പക്ഷികൾ ചത്തതിന് പിന്നാലെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ പ്രഭാനി ജില്ലയിലെ ഒരു ഫാമിലെ 900 കോഴികൾ ചത്തു. മുംബയ് താനെ, ധാപോളി, ബീഡ് ജില്ലകളിൽ കാക്കൾ ചത്തു. ഇവിടെയൊക്ക പരിശോധനാഫലം വരാനുണ്ട്.
ഗുജറാത്തിലെ സൂററ്റിലും രാജസ്ഥാനിലെ സിറോഹി ജില്ലയിലും ഹിമാചലിലെ കംഗ്ര, നഹാൻ, മണ്ഡി എന്നിവിടങ്ങിലും കൂടുതൽ പക്ഷികൾ ചത്തു.
ഹരിയാനയിലെ പഞ്ച്കുള ജില്ലയിൽ രണ്ട് കോഴിഫാമുകളിൽ പക്ഷപ്പിനി സ്ഥിരീകരിച്ചതിന് പിന്നാലെ ദ്രുതകർമ്മസേനയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
പക്ഷിപ്പനി:കാൺപൂർ മൃഗശാലയിൽ കൂട്ടക്കുരുതി
ലക്‌നൗ:പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കാൺപൂർ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാൻ തീരുമാനം. ഇനിയൊരു അറിയിപ്പ് വരെ മൃഗശാല അടച്ചിടും. നാലു ദിവസം മുമ്പാണ് മൃഗശാലയിലെ കാട്ടുകോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മൃഗശാലയിലെത്തി പക്ഷികളെ കൊല്ലാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ആദ്യം കോഴികളെയും തത്തകളെയും അതിന്ശേഷം താറാവുകളെയും മറ്റു പക്ഷികളെയും കൊല്ലും. ഇന്നലെ വൈകിട്ടോടെ എല്ലാ പക്ഷികളെയും കൊന്ന് കത്തിക്കണമെന്നായിരുന്നു ഉത്തരവ്. മൃഗശാലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. പത്ത് കിലോമീറ്റർ ചുറ്റളവിൽ മാംസ വില്പന നിരോധിച്ചു.
ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, കേരളം, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഹരിയാനയിലെ പഞ്ചകുളയിലും കോഴികളെ കൊല്ലാൻ തുടങ്ങി.
കോഴിയിറച്ചി വില ഇടിയുന്നു
പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും കോഴിയിറച്ചി വില കുത്തനെ ഇടിയുന്നു. മുട്ട വിലയും കുറയുകയാണ്. മഹാരാഷ്‌ട്രയിലെ പൂനെയിൽ ഒരു കിലോ ചിക്കന് 82.48 രൂപയായിരുന്നത് 58.23 രൂപയായി കുറഞ്ഞു.ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും വില കുറഞ്ഞു. ഭീതിമൂലം കോഴിയിറച്ചിയും മുട്ടയും വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. ഇതോടെ കോഴി കർഷകരും, വ്യാപാരികളും ആശങ്കയിലായി.