ന്യൂഡൽഹി: ഭീമാ കൊറെഗാവ് കേസിൽ അറസ്റ്റിലായ കവി വരവര റാവുവിന്റെ ജാമ്യാപേക്ഷയിൽ പ്രതികരണം അറിയിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം കൂടി കണക്കിലെടുക്കണമെന്ന് എൻ.ഐ.എയോട് ബോംബെ ഹൈക്കോടതി.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വരവര റാവു നൽകിയ ഹർജിയിലാണ് കോടതി പരാമർശം.
''ഹർജിക്കാരന് 88 വയസുണ്ട്. അദ്ദേഹത്തിന്റെ പ്രായം മാനിക്കൂ, ആരോഗ്യസ്ഥിതി നോക്കൂ. പ്രതികരണം അറിയിക്കുമ്പോൾ ഇതൊക്കെ മനസിൽ വയ്ക്കണം. നമ്മളൊക്കെ മനുഷ്യരല്ലേ.'' ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, മനീഷ് പിതാലെ എന്നിവർ ചൂണ്ടികാട്ടി. കോടതി ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ മാസം വരവര റാവുവിനെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റാവുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രി അധികൃതർ കോടതിക്ക് റിപ്പോർട്ട് നൽകുന്നുണ്ട്. വരവര റാവുവിന്റെ ആശുപത്രി ചെലവ് വഹിക്കുമെന്ന് മഹാരാഷ്ട്രാ സർക്കാർ കോടതിയെ അറയിച്ചു.
ഭീമ കൊറെഗാവ് കേസിൽ 2018 ജൂണിലാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്യുന്നത്.