ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ 3,81,305 പേർക്ക് കുത്തിവച്ചു. ഇന്നലെ വൈകിട്ട് അഞ്ചുവരെയുള്ള കണക്കാണിത്. ഇന്നലെ 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 1,48,266 പേർക്ക് വാക്സിൻ നൽകി.
വാക്സിനേഷന് പിന്നാലെ രണ്ട് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ ഉത്തർപ്രദേശിലെ മൊറാദാബാദിൽ വാക്സിൻ സ്വീകരിച്ച 52 കാരൻ മരിച്ചത് വാക്സിനേഷൻ കൊണ്ടല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ടെന്നും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
കർണാടകത്തിലെ ബെല്ലാരിയിൽ ശനിയാഴ്ച്ച വാക്സിൻ എടുത്ത 43കാരൻ ഇന്നലെ മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇക്കാര്യത്തിൽ വീശദീകരണം നൽകും.
ഇതുവരെ 580 പേർക്ക് പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ ഏഴുപേർ ആശുപത്രിയിലാണ്. മൂന്നു കേസുകൾ ഡൽഹിയിലും രണ്ടെണ്ണം കർണാടകയിലും ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി ഓരോ ആൾവീതവുമാണ് നിരീക്ഷണത്തിലുള്ളത്.