somnath-bharati

ന്യൂഡൽഹി: ഡൽഹി എയിംസിന്റെ മതിൽ തകർക്കുകയും സുരക്ഷാ ജീവനക്കാരനെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രമുഖ ആംആദ്മി നേതാവും എം.എൽ.എയുമായ സോംനാഥ് ഭാരതിയെ രണ്ടുവർഷം തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയടക്കാനും
അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാർ പാണ്ഡെ ഉത്തരവിട്ടു. ഹൈക്കോടതിയിൽ അപ്പീൽ നൽകാനായി സോംനാഥ് ഭാരതിക്ക് ജാമ്യം നൽകി. കുറ്റാരോപിതരായ ജഗത് സൈനി, ദീലീപ് ഝാ, സന്ദീപ് സോനു, രാകേഷ് പാണ്ഡെ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.
2016 സെപ്തംബറിൽ സോംനാഥ് ഭാരതിയുടെ നേതൃത്വത്തിൽ ഡൽഹി എയിംസിലെ ചുറ്റുമതിൽ ജെ.സി.ബിയുടെ സഹായത്തോടെ തകർത്തുവെന്നും സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചുവെന്നുമാണ് കേസ്. എയിംസ് ചീഫ് സെക്യൂരിറ്റി ഓഫീസർ ആർ.എസ്. റാവത്ത് ആണ് കേസെടുത്തത്.
പൊതുമുതൽ നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷിച്ചത്.

എന്നാൽ രാഷ്ട്രീയപ്രേരിതമായി തനിക്കെതിരെ വ്യാജകേസെടുക്കുകയായിരുന്നുവെന്നാണ് സോംനാഥ് ഭാരതിയുടെ വിശദീകരണം.