ന്യൂഡൽഹി:ശമ്പളത്തിന് ആനുപാതികമായ ഉയർന്ന ഇ.പി.എഫ്.പെൻഷന് വഴിയൊരുക്കിയ കേരളാ ഹൈക്കോടതിയുടെ വിധി ശരിവച്ച മുൻ ഉത്തരവ് സുപ്രീംകോടതി പിൻവലിച്ചു. ഇ.പി.എഫ്.ഒ സമർപ്പിച്ച പുനഃപരിശോധനാ ഹർജി പരിഗണിച്ചാണ് നടപടി. ഹൈക്കോടതിയുടെ 2018 ഒക്ടോബറിലെ വിധിക്ക് എതിരെ ഇ.പി.എഫ്.ഒ. നൽകിയ ഹർജി തള്ളിയ സുപ്രീംകോടതിയുടെ 2019 ഏപ്രിലിലെ ഉത്തരവാണ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പിൻവലിച്ചത്.
ഇ.പി.എഫ്.ഒയുടെയും തൊഴിൽ മന്ത്രാലയത്തിന്റെയും ഹർജികളിലും അനുബന്ധ ഹർജികളിലും സുപ്രീംകോടതി ഫെബ്രുവരി 25ന് പ്രാഥമിക വാദം കേൾക്കും. പുതിയ വിധിയായിരിക്കും പി.എഫ് പെൻഷന് ബാധകമാവുക.
2018ലെ ഉത്തരവ് നിയമപരമായി നിലനിൽക്കുമോയെന്ന സംശയം കേരള ഹൈക്കോടതിക്ക് തന്നെയുണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഷയം ഫുൾബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടെന്നും ഇ.പി.എഫ്.ഒയ്ക്ക് വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ ചൂണ്ടിക്കാട്ടി.