കിഴക്കമ്പലം: പള്ളിക്കര - മനയ്ക്കക്കടവ് റോഡിലെ ബി.എം,ബി.സി ടാറിംഗ് ജോലികൾ ആരംഭിച്ചതിന് പിന്നാലെ റോഡരികിലുള്ള വീടുകളിലും സമീപ പ്രദേശങ്ങളിലും ശുദ്ധജല വിതരണം തടസപ്പെട്ടു. ഇരുവശങ്ങളിലുമുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതാണ് വിതരണം മുടങ്ങാൻ കാരണം. ബി.എം, ബി.സി ടാറിംഗിനു മുന്നോടിയായി റോഡ് ലെവൽ ചെയ്യുന്നതിന്റെ ഭാഗമായി മണ്ണെടുത്തതാണ് പൈപ്പ് പൊട്ടാനിടയായത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഉടൻ അറ്റകുറ്റപ്പണി നടത്താമെന്നു പറഞ്ഞെങ്കിലും തീരുമാനമായില്ല. ഒരാഴ്ച പിന്നിട്ടിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയായിട്ടില്ല. കനാലിൽ വെള്ളം തുറന്നു വിടാത്ത സാഹചര്യത്തിൽ കിണറുകളിലും വെള്ളംവറ്റിയ നിലയിലാണ്. ഒട്ടേറെ വീടുകളാണ് പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നത്. റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ ഈ ഭാഗത്തേക്ക് ശുദ്ധജല ടാങ്കറിൽ വെള്ളം എത്തിക്കാനും കഴിയുന്നില്ല. ഈ ആഴ്ച തന്നെ ശുദ്ധജലം വിതരണം പുന:സ്ഥാപിക്കാൻ കഴിയുമെന്ന് വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി മനയ്ക്കക്കടവ് ഫ്‌ളെയർ ഹോംസ് റസിഡന്റ് അസോസിയേഷൻ പൊതുമരാമത്ത് വകുപ്പ് മന്ത്റിയ്ക്കു പരാതി നൽകിയിട്ടുണ്ട്.
ഇന്റർനെറ്റ് സംവിധാനവും തകരാറിൽ
റോഡ് കുത്തിപ്പൊളിച്ചതിനാൽ ബി.എസ്.എൻ.എല്ലിന്റെ ഒപ്ടിക്കൽ ഫൈബർ കേബിളുകളും പൊട്ടിയിട്ടുണ്ട്. ഇതു മൂലം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനവും വഴി മുട്ടുകയാണ്. കൂടാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഐ.ടി മേഖലയിലുള്ളവരുടെയും ജോലികൾ താളം തെറ്റിയെന്നും പരാതിയുണ്ട്. ഇന്റർനെറ്റ് തകരാറും ഒരാഴ്ചയായി ഈ ഭാഗത്ത് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. പള്ളിക്കര മുതൽ മനയ്ക്കക്കടവ് വരെയുള്ള നാല് കിലോമീറ്റർ റോഡാണ് ബി.എം.ബി.സി ടാറിംഗിനായി വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്. മനയ്ക്കക്കടവ് നിന്ന് പടിഞ്ഞാറെ മോറയ്ക്കാല വഴി പള്ളിക്കരയിലെത്തിയാണ് ജില്ലയുടെ കിഴക്കൻ മേഖലയിലേക്ക് വാഹനങ്ങൾ പോകുന്നത്.