കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട മത്സ്യമായ മത്തി തിരിച്ചെത്തുന്നു. ഏതാനും വർഷങ്ങളായി കേരളതീരങ്ങളിൽ ക്ഷാമം നേരിട്ടിരുന്ന മത്തി കാലാവസ്ഥ അനുകൂലമായതോടെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തെക്കൻ കേരളത്തിന്റെ തീരങ്ങളിലാണ് ചെറുമത്തികൾ കണ്ടുതുടങ്ങിയത്. ഇവയെ പിടിക്കുന്നതിൽ കരുതൽ വേണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ പിടിച്ച മത്തിയുടെ വളർച്ച പരിശോധിച്ചപ്പോൾ പ്രത്യുത്പാദന ഘട്ടത്തിലെത്തിയിട്ടില്ലെന്ന് സി.എം.എഫ്.ആർ.ഐ ഗവേഷകർ കണ്ടെത്തി. 14 മുതൽ 16 സെന്റീമീറ്റർ വലിപ്പമുള്ള ഇവ പൂർണ പ്രത്യുത്പാദനത്തിന് സജ്ജമാകാൻ മൂന്ന് മാസം കൂടി വേണ്ടിവരും. മുട്ടയിടാൻ പാകമായ വലിയ മത്തികൾ കേരളതീരങ്ങളിൽ തീരെ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.
അഞ്ചു വർഷമായി ക്ഷാമം
അഞ്ചുവർഷമായി കേരള തീരങ്ങളിൽ മത്തിയുടെ ക്ഷാമമുണ്ട്. 2017ൽ ലഭ്യത ചെറിയ തോതിൽ ഉയർന്നെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞു. 2019 ൽ മത്തിയുടെ ലഭ്യത കഴിഞ്ഞ 20 വർഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് കൂപ്പുകുത്തിയിരുന്നു. 44,320 ടൺ മത്തി മാത്രമാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലഭിച്ചത്. എൽനിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കടലിലെ കാലാവസ്ഥാ മാറ്റങ്ങളാണ് മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു.
ഇപ്പോൾ കാണുന്നതരം ചെറിയ മത്തികളെ പിടിക്കുന്നതിൽ നിയന്ത്രണം ഏർപ്പടുത്തിയാൽ മത്തിയുടെ തിരിച്ചുവരവ് പരമാവധി വേഗത്തിലാക്കാമെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയെ അറിയിച്ചതായി സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.
പിടിക്കരുതേ
നിയമാനുസൃതമായി പിടിക്കാവുന്ന മത്തിയുടെ വലിപ്പം 10 സെന്റീമീറ്റർ ആണെങ്കിലും പ്രതികൂലവും അസാധാരണവുമായ സാഹചര്യം പരിഗണിച്ച് ഇപ്പോൾ പിടിക്കാതിരിക്കുന്നതാണ് അഭികാമ്യം.
ഡോ ഇ എം അബ്ദുസമദ്,പ്രിൻസിപ്പൽ സയന്റിസ്റ്റ്,സി.എം.എഫ്.ആർ.ഐ
നെത്തോലിക്കാലം
മത്തിയുടെ ലഭ്യത കുറഞ്ഞതോടെ കഴിഞ്ഞ വർഷം നെത്തോലി (കൊഴുവ) യാണ് കൂടുതൽ ലഭിച്ചത്. 2018ൽ സംസ്ഥാനത്ത് 77,093 ടൺ മത്തി ലഭിച്ചപ്പോൾ 2019 ൽ 44,320 ടണ്ണായി കുറഞ്ഞു. 74,194 ടൺ നെത്തോലി ലഭിച്ചു.
കഴിഞ്ഞ വർഷത്തെ സംസ്ഥാനത്തിന്റെ മൊത്ത മത്സ്യലഭ്യതയിൽ മുൻവർഷത്തേക്കാൾ 15.4 ശതമാനം കുറവുണ്ടായിരുന്നു. മത്സ്യലഭ്യതയിൽ കേരളം മൂന്നാം സ്ഥാനത്തായിരുന്നു.
2019 ലെ മത്സ്യലഭ്യത
നെത്തോലി 74,194 ടൺ
ക്ലാത്തി 62, 782 ടൺ
ചെമ്മീൻ 46, 615 ടൺ
മത്തി 44, 320 ടൺ
അയല 40,554 ടൺ