കോലഞ്ചേരി: കാത്തിരുന്ന് കാത്തിരുന്ന് കനാൽ വെള്ളമെത്തി. ഒപ്പം മല പോലെ മാലിന്യവും. ദീർഘ നാളിലെ ഇടവേളയ്ക്ക് ശേഷം പെരിയാർ വാലി കനാലിൽ വെള്ളമെത്തിയതോടെ പാലങ്ങൾക്കിടയിൽ കുരുങ്ങുന്നത് കുപ്പിയടക്കം പ്ളാസ്റ്റിക് മാലിന്യങ്ങളാണ്. കനാലുകളെ കുപ്പത്തൊട്ടിയാക്കി മാറ്റുന്ന മാലിന്യ നിക്ഷേപം ഗുരുതര ആരോഗ്യ ഭീഷണി ഉയർത്തുന്നു. മാലിന്യങ്ങൾ അടിഞ്ഞ ഭാഗങ്ങളിൽ രൂക്ഷമായ ദുർഗന്ധവും പകർച്ചവ്യാധി ഭീഷണിയുമുണ്ട്. വെള്ളമൊഴുക്ക് നിയന്ത്രിക്കുന്ന ഷട്ടറുകളുടെയും പാലങ്ങളുടെയും കലുങ്കുകളുടെയും സമീപത്താണ് പ്ളാസ്റ്റിക് മാലിന്യങ്ങളടക്കം അടിയുന്നത്. അതോടൊപ്പം അറവു മാലിന്യം, അടുക്കള മാലിന്യം, ചത്ത മൃഗങ്ങൾ വരെ ഒഴുകിയെത്തി ഇത്തരം കേന്ദ്രങ്ങളിൽ അടിയുകയാണ്. വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് അവിടുത്തെ നാട്ടുകാർ. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയതോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ കനാലുകൾ ഉപയോഗിക്കാൻ തുടങ്ങിയത് വലിയ ഭീഷണിയാണ്. കനാലുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയിട്ടുണ്ട്. വെള്ളം തുറന്ന് വിട്ടതോടെ ഇവയെല്ലാം കനാലിന്റെ കലുങ്കുകളിലും പാലങ്ങളുടെ അടിയിലും തങ്ങി നിൽക്കുന്ന അവസ്ഥയിലാണ്. ഇത് നീരൊഴുക്കിനേയും ബാധിക്കുന്നു. മാലിന്യം മൂലം ഏറെ ദുരിതമനുഭവിക്കുന്നത് കനാലിന്റെ തീരങ്ങളിൽ താമസിക്കുന്നവരാണ്. പകർച്ച വ്യാധി ഭീഷണി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം ഒരു വശത്ത്. ചീഞ്ഞളിഞ്ഞ അറവ് മാലിന്യങ്ങൾ കാക്കകൾ കൊത്തി വലിച്ച് കിണറുകളിലും വീടിന്റെ പരിസരങ്ങളിലും ഇടുന്നതും പതിവാണ്. ഇതിനു പുറമേയാണ് രോഗഭീതി പരത്തുന്ന വൈറസുകളെപ്പറ്റിയുള്ള ആശങ്കകൾ. പെരിയാർവാലി ഇറിഗേഷൻ വകുപ്പിനാണ് കനാലുകളുടെ ചുമതല. പകർച്ചവ്യാധി ഭീഷണി നിലനിൽക്കുമ്പോൾ മാലിന്യനിക്ഷേപത്തിനെതിരെ ആരോഗ്യ വിഭാഗവും നടപടി സ്വീകരിക്കുന്നില്ല. കനാലിന് ഇരു കരകളിലുമുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം പകർന്നു നല്കുന്നതും പെരിയാർ വാലി കനാലുകളാണ്. നിരവധി കുടി വെള്ള പദ്ധതികളും കനാലിനെ ആശ്രയിച്ചാണ് നില നില്ക്കുന്നത്. കനാലുകളോട് ചേർന്ന് താഴ്ത്തിയിരിക്കുന്ന കിണറുകളിൽ നിന്നുമാണ് കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നത്. ഇതാണ് പകർച്ച വ്യാധി ഭീഷണിയുണ്ടാക്കുന്നത്. ജെ.സി.ബി ഉപയോഗിച്ച് മാലിന്യങ്ങൾ മാറ്റി ഇന്നലെ വെള്ളം തുറന്നു വിട്ടതോടെ വളയൻചിറങ്ങര, ഐരാപുരം ഭാഗങ്ങളിലെ പ്രധാന കനാലിന്റെ എല്ലാ പാലങ്ങൾക്കടിയിലും ഇത്തരം മാലിന്യങ്ങൾ അടിഞ്ഞു കൂടിയത് നാട്ടുകാർ പണിപ്പെട്ടാണ് ഒഴുക്കി കളഞ്ഞത്. വെള്ളത്തിൽ നിന്ന് ജെ.സി.ബി ഉപയോഗിച്ച് മാലിന്യങ്ങൾ കോരി മാറ്റേണ്ടി വരെ വന്നു.