ആലുവ: മാനസിക നിലതെറ്റിയ ഭർത്താവിനേയും മകളേയും പോറ്റാൻ പാടുപെടുന്നതിനിടെ രോഗിയായ വീട്ടമ്മയുടെ വീട് ജപ്തി ഭീഷണിയിൽ. കീഴ്മാട് പത്താം വാർഡിൽ മുതിരക്കാട് നാല് സെന്ററിൽ താമസിക്കുന്ന തങ്കം വേലായുധനാണ് ഇനി എന്ത് ചെയ്യുമെന്നറിയാതെ പകച്ചുനിൽക്കുന്നത്. നാല് സെന്റിലെ വീടും ഇടിഞ്ഞുവീഴാറായ നിലയിലാണ്. ഇതേ തുടർന്ന് വിവാഹിതയായ മറ്റൊരു മകളുടെ വാടക വീട്ടിലാണ് കുടുംബം താത്കാലികമായി താമസിക്കുന്നത്.ഭർത്താവ് വേലായുധന് അപസ്മാരവും സ്‌ട്രോക്കുമുണ്ട്. തയ്യൽ മെഷ്യൻ മെക്കാനിക്കായിരുന്നു വേലായുധൻ. 30 വയസുകഴിഞ്ഞ ബിരുദധാരിയായ അവിവാഹിതയായ ഒരു മകളുണ്ട്. മാതാപിതാക്കളെ പരിചരിക്കേണ്ടതിനാൽ ഈ മകൾക്കും സ്ഥിരമായി ജോലിക്കു പോകാനാകുന്നില്ല. മൂന്ന് പേരുടെയും ചികിത്സയ്ക്കായി വീട് പണയം വച്ച് ജില്ലാ സഹകരണ ബാങ്ക് തോട്ടയ്ക്കാട്ടുകര ശാഖയിൽ നിന്നും നാല് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് നീങ്ങിയത്. ബാങ്ക് വായ്പ പരിഹരിക്കപ്പെട്ടാൽ ഭൂമിയിൽ കൂടിലെങ്കിലും വച്ചു കെട്ടാമായിരുന്നു. മാത്രമല്ല ലൈഫ് മിഷൻ പദ്ധതിയിൽ വീട് വയ്ക്കുന്നതിന് സഹായം തേടുവാനും കഴിയുമായിരുന്നു. കരുണയുള്ളവരുടെ സഹായത്തിനായി കാതോർക്കുകയാണ് ഈ കുടുംബം. ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. എ.സി നമ്പർ: 16920100018648. ഐ.എഫ്.എസ്.സി കോഡ്: FDRL0001692. വിവരങ്ങൾക്ക് 9072132387.