കുറുപ്പംപടി: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ വല്ലം പാണംകുഴി റോഡിൽ ടൈൽ വിരിക്കുന്ന പ്രവൃത്തി ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. 200 മീറ്റർ നീളത്തിൽ 6 മീറ്റർ വീതിയിലുമാണ് ടൈൽ വിരിക്കുന്നത്. നെടുമ്പാറ അങ്കണവാടിയുടെ സമീപമാണ് ടൈൽ വിരിക്കുന്ന പ്രവൃത്തി നടക്കുന്നത്. ഇവിടെ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. എത്രയും വേഗത്തിൽ തന്നെ റോഡ് നിർമാണം പൂർത്തിയാക്കും.
ബ്ലോക്ക് പഞ്ചായത്ത് അംഗം അനു അബീഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.പി പ്രകാശ്, സുമേഷ് കുമാർ, ബെന്നി പീറ്റർ എന്നിവർ എം.എൽ.എയോടൊപ്പം പദ്ധതി പ്രദേശം സന്ദർശിച്ചു
കാന നിർമ്മിക്കും
1200 മീറ്റർ ദൂരത്തിലാണ് പദ്ധതിയുടെ ഭാഗമായി കാന നിർമ്മിക്കുന്നത്. ഇതിൽ 800 മീറ്റർ പൂർത്തിയായതായി എം.എൽ.എ പറഞ്ഞു. കാനയുടെ നിർമ്മാണം പൂർത്തികരിക്കുന്നതിന് മരങ്ങൾ വെട്ടി മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ജില്ല മരം സമിതി ചേർന്ന് അംഗീകാരം നൽകി. മരങ്ങൾ മുറിച്ചു മാറ്റിയതിന് ശേഷം ഈ ഭാഗങ്ങളിലെ കാനയുടെ നിർമ്മാണം പൂർത്തിയാക്കും. കെ.എസ്.ഇ.ബി വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിന് അധികൃതർക്ക് എം.എൽ.എ നിർദ്ദേശം നൽകി. കുടിവെള്ള പൈപ്പുകൾ മാറ്റുന്ന പ്രവൃത്തിയും ഉടൻ തന്നെ ആരംഭിക്കും.
ഈ മാസം അവസാനത്തോടെ റോഡ് ടാർ ചെയ്യും
കുറിച്ചിലക്കോട് മുതൽ വേങ്ങൂർ ഗ്രാമ പഞ്ചായത്തിലെ പാണംകുഴി വരെയുള്ള 6.200 കിലോമീറ്റർ ദൂരമാണ് റോഡ് നവീകരിക്കുന്നത്. വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളിൽ ടൈൽ വിരിച്ചും കലുങ്കുകളും കാനയും നിർമ്മിച്ചു റോഡ് മികച്ച നിലവരത്തിലാക്കും. 5.5 മീറ്റർ വീതിയിലാണ് റോഡ് ടാർ ചെയ്യുന്നത്. ചില ഭാഗങ്ങളിൽ 6 മീറ്റർ വീതിയുണ്ടാകും.ഈ മാസം അവസാനത്തോടെ റോഡ് ടാർ ചെയ്യുന്ന പ്രവൃത്തി ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
7 കലുങ്കുകൾ നിർമ്മിക്കും
മണ്ഡലത്തിലെ ഏറ്റവും ദുർഘടം നിറഞ്ഞ വഴികളിൽ ഒന്നാണ് വല്ലം പാണംകുഴി റോഡ്. കഴിഞ്ഞ പ്രളയകാലത്ത് കോടനാട് മുതൽ കുറിച്ചിലക്കോട് വരെയുള്ള ഭാഗം വെള്ളത്തിനടിയിൽ ആയിരുന്നു. ടൂറിസം കേന്ദ്രങ്ങളായ കോടനാട്, പാണിയേലിപ്പോര് എന്നിവയിലേക്കുള്ള പാത എന്ന നിലയിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വല്ലം പാണംകുഴി റോഡ്.