vaccine

കൊച്ചി:ജില്ലയിലെ വാക്സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായ ഡ്രൈറൺ ഇന്ന് നടക്കും. അങ്കമാലി താലൂക്ക് ആശുപത്രി, ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രം, കളമശേരി കിൻഡർ ആശുപത്രി എന്നിവിടങ്ങളിലാണ് ഡ്രൈ റൺ. രാവിലെ ഒമ്പതിന് തുടങ്ങി 11 ന് അവസാനിക്കും. കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് 25 ആരോഗ്യ പ്രവർത്തകർ ആണ് ഓരോ കേന്ദ്രത്തിലും പങ്കെടുക്കുന്നത്.

വാക്സിൻ വിതരണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നടപടിക്രമങ്ങളും സൗകര്യങ്ങളും ഫലപ്രദമാണോയെന്ന് പരിശോധിക്കുകയാണ് ഡ്രൈ റണിന്റെ ലക്ഷ്യം. കുത്തിവയ്പ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും പാലിക്കും.

ആദ്യഘട്ടം 60,000 പേർക്ക്

ആദ്യഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കുന്ന 60000 ആരോഗ്യ പ്രവർത്തകരുടെ രജിസ്‌ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞു. രണ്ടായിരത്തിലധികം ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകി. ഒരു കേന്ദ്രത്തിൽ പരമാവധി 100 പേർക്കാണ് വാക്‌സിൻ നൽകുക.

മാസ്ക്, സാമൂഹിക അകലം, സാനിറ്റൈസർ ഉപയോഗം എന്നിങ്ങനെയുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ തയ്യാറാക്കുന്നത്. ഒരോ കേന്ദ്രത്തിലും വാക്സിനേഷൻ ഓഫീസർ ഉൾപ്പെടെ 5 ആരോഗ്യപ്രവർത്തകർ ഉണ്ടാകും. അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളുള്ള വായു സഞ്ചാരമുള്ള മുറിയാണ് വാക്‌സിൻ നൽകാനായി തിരഞ്ഞെടുക്കുന്നത്‌. വെയ്റ്റിംഗ് ഏരിയ, വാക്‌സിനേഷൻ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുറികൾ ഒരു വാക്‌സിനേഷൻ സൈറ്റിൽ വേണം. കുത്തിവയ്പ്പ് സ്വീകരിച്ച വ്യക്തിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്നറിയാൻ അരമണിക്കൂർ നിരീക്ഷണത്തിൽ വയ്ക്കും.

സംഭരണ കേന്ദ്രങ്ങൾ

ജില്ലയിൽ വാക്സിൻ സംഭരണത്തിനായി എറണാകുളം ജനറൽ ആശുപത്രിയുടെ വാക്സിൻ സ്റ്റോർ, എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസിയുടെ വാക്സിൻ സ്റ്റോർ, ആലുവ ജില്ലാ ആശുപത്രിയുടെ വാക്സിൻ സ്റ്റോർ എന്നിവിടങ്ങളിൽ ആണ് സൗകര്യം.

ഇടപ്പളളി റീജിയണൽ വാക്സിൻ സ്റ്റോറിലും ഇതിനായി നവീകരണം നടക്കുന്നുണ്ട്. കോൾഡ് ചെയിൻ സാധനങ്ങൾ, ഐ.എൽ.ആർ, വാക്സിൻ കാരിയറുകൾ, കോൾഡ് ബോക്സ്, ഐസ്പാക്ക് എന്നിവ ലഭ്യമായിട്ടുണ്ട്.