കൊച്ചി : കെവിൻ വധക്കേസിലെ ഒമ്പതാം പ്രതി ടിറ്റു ജെറോമിന് പൂജപ്പുര ജയിലിൽ ഗുരുതരമായി പരിക്കേറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അഡി. ജില്ലാ ജഡ്ജിയും ഡോക്ടർമാരും കണ്ടെത്തി. ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുകയായിരുന്നു.വൃക്കയ്ക്ക് ക്ഷതമേറ്റെന്ന നിഗമനത്തിൽ ടിറ്റുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ജയിൽ എ.ഡി.ജി.പിയോ ഡി.ഐ.ജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനോ അന്വേഷിച്ച് ഇന്ന് ഉച്ചയ്ക്ക് 12 നകം തിരുവനന്തപുരം അഡിഷണൽ ജില്ലാ ജഡ്‌ജിക്ക് റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മെഡിക്കൽ സംഘത്തിന്റെ തുടർ റിപ്പോർട്ടുകൾ തേടിയ ഡിവിഷൻബെഞ്ച്, വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
മാതാപിതാക്കളായ ജെറോം കൊച്ചുകുട്ടിയും വത്സമ്മയും ടിറ്റുവിനെ ജയിലിൽ കാണാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് നൽകിയ ഹർജിയാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ തിരുവനന്തപുരം ജില്ലാ ജഡ്ജിയോടും ഡി.എം.ഒയോടും ടിറ്റുവിനെ സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. അഡി. ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥൻ, ഡി.എം.ഒ നിയോഗിച്ച ഫിസിഷ്യൻ ഡോ. സജീവ്, സർജൻ ഡോ. ഗോപീകൃഷ്‌ണൻ എന്നിവർ ജയിലിലെത്തി ടിറ്റുവിനെ കണ്ട ശേഷമാണ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. ജയിൽ ഉദ്യോഗസ്ഥർ ടിറ്റുവിനെ ബന്ധപ്പെടുന്നില്ലെന്ന് ജയിൽ ഡി.ജി.പിയും സിറ്റി പൊലീസ് കമ്മിഷണറും ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. റോമൻ കത്തോലിക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പ്രേമിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ടിറ്റു.
ഉദ്യോഗസ്ഥർ
മർദ്ദിച്ചെന്ന് ടിറ്റു
ചില തടവുകാർ ഡിസംബർ 24നു മദ്യപിച്ച സംഭവത്തിൽ തന്നെ ചില ഉദ്യോഗസ്ഥർ മർദ്ദിച്ചതായി ടിറ്റു പറഞ്ഞെന്ന് അഡി. ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിൽ പറയുന്നു. പുറത്ത് ചൂരൽ കൊണ്ട് അടിച്ചു. ഇടതു ഉള്ളംകാലിൽ ചൂരലുകൊണ്ടുള്ള അടിയേറ്റ പാടും വലത് ഉള്ളംകാലിൽ മൂന്നുപാടുകളുമുണ്ട്.
മാതാപിതാക്കളുടെ
ഹർജിയിൽ നിന്ന്
ജനുവരി മൂന്നിന് ടിറ്റുവിനെ കാണാൻ ജയിലിലെത്തിയെങ്കിലും ഞായറാഴ്ചയാണെന്നു പറഞ്ഞ് അനുവദിച്ചില്ല. അടുത്തദിവസം എത്തിയപ്പോൾ തടവുകാരോട് മോശമായി പെരുമാറിയതിനാൽ പ്രത്യേക സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും കാണാൻ അനുവദിക്കില്ലെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു. ജനുവരി ആറിന് വീഡിയോ കോൺഫറൻസിംഗ് മുഖേന കാണാമെന്നും പറഞ്ഞു. എന്നാൽ അന്നും അനുവദിച്ചില്ല. മർദനത്തിനിരയായ ടിറ്റു ഗുരുതരാവസ്ഥയിലാണെന്ന് വിശ്വസനീയമായ വിവരം ലഭിച്ചു.
മർദ്ദനം ജയിലിലേക്ക്
മദ്യം കടത്തിയതിന്
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: ടിറ്റു ഉൾപ്പെട്ട നാലംഗ സംഘത്തെ ജയിലിലേക്ക് മദ്യം കടത്തിയതിന്റെ പേരിലാണ് ഉദ്യോഗസ്ഥർ മർദ്ദിച്ചതെന്ന് ജയിൽവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ദക്ഷിണമേഖലാ ജയിൽ ഡി.ഐ.ജി. അജയകുമാർ പൂജപ്പുര സെൻട്രൽ ജയിലിലെത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. വിശദമായ റിപ്പോർട്ട് ജയിൽ മേധാവി ഋഷിരാജ് സിംഗ് ഇന്ന് കോടതിക്ക് സമർപ്പിക്കും.
ക്രിസ്മസ് തലേന്ന് ഇവർ ഡോഗ് സ്ക്വാഡ് ക്വാർട്ടേഴ്സ് അറ്റകുറ്റപ്പണിക്ക് പോയിരുന്നു. തിളപ്പിച്ചാറ്റിയ വെള്ളം കുപ്പിയിൽ കൊണ്ടുപോയി കുടിക്കാൻ അനുവദിച്ചിരുന്നു. പുറത്തു നിന്ന് എറിഞ്ഞു കൊടുത്ത മദ്യക്കുപ്പിയിൽ നിന്ന് മദ്യം ചെറിയ കുപ്പിയിലാക്കി ജയിലിലേക്ക് കടത്തിയെന്നാണ് കണ്ടെത്തൽ. മദ്യം കടത്തിയെന്ന് ടിറ്റു എഴുതി ഒപ്പിട്ട് നൽകിയിട്ടുണ്ടെന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്.
ജയിൽ ഉദ്യോഗസ്ഥർ കുടുങ്ങും
സംഭവത്തിൽ ജയിൽ സൂപ്രണ്ട് അടക്കം കുടുങ്ങും. മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെയും പണിക്കായി പുറത്തുപോയ തടവുകാരെ പരിശോധന നടത്താതെ ജയിലിൽ പ്രവേശിപ്പിച്ച പാറാവുകാർക്കെതിരെയും നടപടിയുണ്ടാവും. മദ്യം കടത്തിയെങ്കിൽ പൊലീസിനെ അറിയിച്ച് തടവുകാർക്കെതിരെ കേസെടുക്കുകയാണ് നിയമപരമായ നടപടി. മൂന്നാംമുറ പ്രയോഗത്തിന് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ കേസ് വരും.