covid-vaccine

കൊച്ചി: കൊവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റൺ ജില്ലയിൽ വിജയകരമായി പൂർത്തിയായി. അങ്കമാലി താലൂക്ക് ആശുപത്രി, ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രം, കളമശേരി കിൻഡർ ആശുപത്രി എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടത്തിയത്. ജില്ലാ കളക്ടർ എസ്. സുഹാസ് കളമശേരി കിൻഡർ ആശുപത്രിയിലെ ഡ്രൈറൺ നേരിട്ട് വിലയിരുത്തി. കൊവിഡ് വാക്‌സിനേഷന് എറണാകുളം ജില്ല സജ്ജമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു . ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീരിക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലാണ്.

രജിസ്റ്റർ ചെയ്തത് 6000 പേർ

ആദ്യ ഘട്ടം ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 60000 ഓളം പേർ. ജില്ലയിൽ 700 ഓളം കേന്ദ്രങ്ങൾ ആണ് അതിനായി ക്രമീകരിച്ചിട്ടുള്ളത്. രണ്ടായിരത്തിലധികം ആരോഗ്യപ്രവർത്തകർക്ക് ഇതിനാവശ്യമായ പരിശീലനം നൽകി കഴിഞ്ഞു. ഒരു വാക്‌സിൻ കേന്ദ്രത്തിൽ പരമാവധി 100 പേർക്കാണ് വാക്‌സിൻ നൽകുന്നത്. ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, അംഗണവാടി ജീവനക്കാർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുക. ജില്ലയിൽ വാക്‌സിൻ സംഭരണത്തിനായി എറണാകുളം ജനറൽ ആശുപത്രിയുടെ വാക്‌സിൻ സ്റ്റോർ, നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസിയുടെ വാക്‌സിൻ സ്റ്റോർ, ആലുവ ജില്ലാ ആശുപത്രിയുടെ വാക്‌സിൻ സ്റ്റോറ് എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇടപ്പള്ളി റീജിയണൽ വാക്‌സിൻ സ്റ്റോറിലും വാക്‌സിൻ സംഭരണത്തിനുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. വാക്‌സിനേഷനാവശ്യമായ കോൾഡ് ചെയിൻ സാധനങ്ങൾ, ഐ.എൽ.ആർ, വാക്‌സിൻ കാരിയറുകൾ, കോൾഡ് ബോക്‌സ്, ഐസ്പാക്ക് എന്നിവ ലഭ്യമായിട്ടുണ്ട്.


ജില്ല സുസജ്ജം:

മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസർ ഉപയോഗം എന്നിങ്ങനെയുള്ള എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ തയ്യാറാക്കുന്നത്. അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളുള്ള വായു സഞ്ചാരമുള്ള മുറിയാണ് വാക്‌സിൻ നൽകാനായി തിരഞ്ഞെടുക്കുന്നത്. വെയ്റ്റിംഗ് ഏരിയ, വാക്‌സിനേഷൻ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുറികൾ ഒരു വാക്‌സിനേഷൻ സൈറ്റിൽ ഉണ്ടായിരിക്കും. അഞ്ചു ആരോഗ്യ പ്രവർത്തകരെയാണ് ഒരു വാക്‌സിനേഷൻ കേന്ദ്രത്തിൽ നിയോഗിക്കുന്നത്.കുത്തിവയപ്പ് സ്വീകരിച്ച വ്യക്തിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്നറിയാൻ അരമണിക്കൂർ നിരീക്ഷിക്കും. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഉടൻ ചികിത്സ ലഭ്യമാകുന്നതിനായി ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളും വാക്‌സിനേഷൻ സൈറ്റിൽ സജ്ജമാണ്. ആരോഗ്യ പ്രശ്‌നങ്ങളിലെങ്കിൽ വീട്ടിലേക്ക് തിരികെ അയക്കുകയും, കൊവിഡ് പ്രതിരോധ മാർഗങ്ങൾ തുടർന്നും പാലിക്കാൻ നിർദ്ദേശം നൽകുകയും ചെയ്യും.