കൊച്ചി: കണ്ട കാഴ്ചകൾ മാത്രം കാണാതെ, പോയവഴി തന്നെ സഞ്ചരിക്കാതെ മാറ്റിപ്പിടിക്കാൻ യാത്രാഭൂപടത്തിൽ ഇടമില്ലാതിരുന്ന കേന്ദ്രങ്ങളിലേക്കും സഞ്ചാരികളുടെ പ്രവാഹം പെരുകി. തൊട്ടടുത്തുള്ളതും ഒറ്റദിവസം കൊണ്ട് പോയി വരാവുന്നതുമായ ഇടങ്ങളാണ് പ്രിയം.
എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ കൂരുമലയാണ് പുതിയ ആകർഷണം. ജില്ലയിലെ ഉയരം കൂടിയ കുന്നുകളിലൊന്നാണ് കൂരുമല. ഡിസംബർ, ജനുവരി മാസങ്ങളിലും മൺസൂൺ മാസങ്ങളിലുമാണ് കൂരുമലയുടെ ഭംഗി കൂടുതൽ ആസ്വാദ്യകരമാവുന്നത്. പ്രഭാതത്തിലെയും സന്ധ്യയിലെയും കോടമഞ്ഞ് ഇറങ്ങുന്ന കാഴ്ച കൂരുമലയിലേക്ക് യാത്രാപ്രേമികളെ അടുപ്പിക്കുകയാണ്.
മലമുകളിൽ നടന്നുകയറി മലനിരകളുടെ ഭംഗി ആസ്വദിക്കാനും കാറ്റുകൊള്ളാനും രാത്രിയിൽ നക്ഷത്രങ്ങളെ കണ്ടുകിടക്കാനും ആളുകളെത്തുന്ന കൂരുമല വികസിപ്പിച്ചെടുത്താൽ നല്ലൊരു ഹിൽസ്റ്റേഷനാകുമെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെട്ടിരുന്നു.
സാഹസികർക്കും പ്രിയങ്കരം
ഉയരത്തിലുള്ള പാറകൾ നിറഞ്ഞതിനാൽ സാഹസിക ടൂറിസം ഇഷ്ടമുള്ളവർക്കും സന്ദർശിക്കാൻ പറ്റിയൊരിടമാണ് കൂരുമല. റോക്ക് ക്ലൈമ്പിങ്ങിനുള്ള സൗകര്യവുമുണ്ട്.
കൂരുമലയിലെ വിനോദസഞ്ചാര സാദ്ധ്യത കണക്കിലെടുത്ത് കൂരുമല ടൂറിസം പദ്ധതിക്കായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 50 ലക്ഷം രൂപ ചെലവഴിച്ചാണ് വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കി. കൂരുമലയിലേക്കുള്ള നടപ്പാത, മലമുകളിൽ സഞ്ചാരികൾക്ക് വിശ്രമിക്കാൻ മണ്ഡപം എന്നിവ തയ്യാറായി. മലനിരകളുടെ ഭംഗി ആസ്വദിക്കാൻ വാച്ച് ടവറും പൂർത്തിയായി.
വഴിയിങ്ങനെ
കൂരുമലയിലേക്ക് എത്താൻ എറണാകുളത്ത് നിന്നാണെങ്കിൽ പിറവം വഴി ഇലഞ്ഞിയിലെത്താം. അവിടെ നിന്ന് കൂരുമലയുടെ താഴ്വാരത്തിലേക്ക് മൂന്ന് കിലോമീറ്റർ ദൂരമുണ്ട്. കോട്ടയം റൂട്ടിലൂടെ എത്തുന്നവർക്ക് കുറവലങ്ങാട് വഴി ഇലഞ്ഞി എത്താം.