മൂവാറ്റുപുഴ: മൂവാറ്റുപുഴതൊടുപുഴ റോഡിലെ നവീകരണം പൂർത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും 2.68കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. മൂവാറ്റുപുഴ പുനലൂർ റോഡിന്റെ ഭാഗമായ മൂവാറ്റുപുഴ പി.ഒ.ജംഗ്ഷൻ മുതൽ വാഴക്കുളം വരെയുള്ള ഭാഗത്തെ റോഡ് നവീകരണത്തിനാണ് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 10കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുകയും ചെയ്തിരുന്നു. റോഡിന്റെ നിർമ്മാണം പൂർത്തിയാകാനുള്ള വാഴക്കുളം കല്ലൂർക്കാട് കവല മുതൽ തെക്കുംമല വരെയുള്ള ഭാഗത്തെ നവീകരണത്തിനാണ് ഇപ്പോൾ 2.68കോടി രൂപ അനുവദിച്ചിരിക്കുന്നത്. തൊടുപുഴ -മൂവാറ്റുപുഴ റോഡ് വർഷങ്ങൾക്ക് മുമ്പ് ബി.എം, ബിസി നിലവാരത്തിൽ ടാർചെയ്ത റോഡിന്റെ പലഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ട് അപകടങ്ങൾ പതിവായിരുന്നു. റോഡ് നവീകരിക്കണമെന്ന പ്രദേശവാസികളുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് എൽദോ എബ്രഹാം എം.എൽ.എ നടത്തിയ ഇടപെടലുകളാണ് പൊതുമരാമത്ത് വകുപ്പ് റോഡിനെ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 12.68കോടി രൂപ അനുവദിച്ചത്. റോഡ് ബി.എം, ബി.സി നിലവാരത്തിൽ ടാർ ചെയ്യുകയും, റിഫ്‌ളക്‌സ് ലൈറ്റുകളും, മുന്നറിയിപ്പ് ബോർഡുകളും, സീബ്രാലൈനുകളും സ്ഥാപിക്കും. ഇതോടൊപ്പം റോഡിൽ വെള്ളകെട്ടുള്ള ഭാഗങ്ങളിൽ ഓടകളും, കോൺഗ്രീറ്റിംഗും അടക്കമുള്ള ജോലികൾ പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മൂവാറ്റുപുഴയിലെ പ്രധാന റോഡുകളെല്ലാം തന്നെ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും ഫണ്ട് അനുവദിക്കാൻ കഴിഞ്ഞത് ചരിത്ര നേട്ടമാണന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. കഴിഞ്ഞവർഷം ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി എം.സി റോഡിലെ മൂവാറ്റുപുഴ മുതൽ വല്ലം വരെയുള്ള റോഡ് 15കോടി രൂപ മുതൽ മുടക്കി നവീകരിച്ചിരുന്നു.