പെരുമ്പാവൂർ: തൊഴിലാളികൾക്കും താഴ്ന്ന വരുമാനം ഉള്ളവർക്കുമായി ജനനി പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയങ്ങളിൽ ആദ്യത്തെ ടവറിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. ഭവനം ഫൗണ്ടേഷൻ കേരള വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വെങ്ങോല പഞ്ചായത്തിലെ ചുണ്ടമലപ്പുറത്താണ് പദ്ധതി നിർമ്മാണം. പദ്ധതിയുടെ അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ചു തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് എം.എൽ.എ കത്ത് നൽകിയിട്ടുണ്ട്.
ഫ്‌ളാറ്റുകളുടെ പെയിന്റിങ്ങ്, ടൈൽ ജോലികൾ എന്നിവ പൂർത്തിയാക്കി. ടവറിന്റെ പുറത്തുള്ള പാർക്കിംഗ് ടൈൽ വിരിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. വൈദ്യുതി, കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കൽ എന്നിവയാണ് പൂർത്തികരിക്കുവാനുള്ളത്. ഇതിനുള്ള നിർദ്ദേശം എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. പദ്ധതി പ്രദേശത്തെക്കുള്ള റോഡ് ടാറിംഗ് ഒരു ദിവസം കൊണ്ട് പൂർത്തിയാകും. രണ്ടാമത്തെ ടവറിന്റെ ഭാഗമായുള്ള ചുറ്റുമതിൽ നിർമ്മാണവും ഇതിന്റെ കൂടെ തന്നെ പൂർത്തീകരിച്ചു പദ്ധതി ഉടൻ തന്നെ സമർപ്പിക്കുമെന്ന് എൽദോസ് കുന്നപ്പിളളി എം.എൽ.എ പറഞ്ഞു.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടിയാണ് പദ്ധതി. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു അവർക്ക് ബാങ്ക് വായ്പ്പയും ലഭ്യമാക്കും. ആദ്യം ഹോളിഫൈയ്ത്ത് ബിൾഡേഴ്സായിരുന്നു പദ്ധതിയുടെ ഓപ്പറേറ്റിങ് പങ്കാളി. എന്നാൽ മരടിലെ ഫ്ളാറ്റ് വിവാദത്തെ തുടർന്ന് അവരെ മാറ്റി സി.എ ഹംസ കൺസ്ട്രക്ഷൻസ് ആണ് നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. കേരള സർക്കാരിന്റെ നൈപുണ്യ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ഭവനം ഫൗണ്ടേഷൻ കേരള.
ആദ്യം 74 ഫ്ളാറ്റുകൾ
74 ഫ്ളാറ്റുകളാണ് ആദ്യത്തെ ടവറിൽ നിർമ്മാണം പൂർത്തിയാക്കുന്നത്. 2 കിടപ്പു മുറികളും ഒരു ഹാളും അടുക്കളയും അടങ്ങുന്ന 450 ചതുരശ്രയടി ചുറ്റിയാളവിലാണ് ഓരോ ഫ്ളാറ്റുകളുടെയും നിർമ്മാണം. 12 നിലകളുള്ള 4 ടവറുകൾ നിർമ്മാണം പൂർത്തിയാക്കുവാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ആദ്യ ടവർ മാത്രമാണ് ഇതുവരെ അവസാനഘട്ടത്തിൽ എത്തിയത്. 50 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 2.20 ഏക്കർ സ്ഥലത്താണ് പദ്ധതി യാഥാർഥ്യമാകുന്നത്.