കൊച്ചി: ലോക്ക്ഡൗണിന് ശേഷം പുനരാരംഭിച്ച കൊച്ചി മെട്രോയിൽ ദിനംപ്രതി യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ സെപ്തംബർ ഏഴിനാണ് മെട്രോ സർവീസുകൾ പുനരാരംഭിച്ചത്. ആദ്യ ദിവസം 4408 യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ ഒമ്പതിന് ഇത് 25162 യാത്രക്കാരായി ഉയർന്നു. സെപ്തംബർ ഏഴു മുതൽ ജനുവരി 13 വരെയുള്ള കണക്കുകൾ പ്രകാരം 16.90 ലക്ഷം പേർ മെട്രോയിൽ യാത്ര ചെയ്തതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ അറിയിച്ചു.പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും മെട്രോ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ കൊച്ചി മെട്രോ വിവിധ പദ്ധതികൾക്ക് തുടങ്ങിയിട്ടുണ്ട്. വിവിധ മെട്രോ സ്‌റ്റേഷനുകളിൽ ഫീഡർ ഓട്ടോ സർവീസുകൾ പ്രവർത്തനം ആരംഭിച്ചു. കളമശേരിക്കും കാക്കനാടിനുമിടയിൽ ഫീഡർ ബസ് സർവീസുകളും തുടങ്ങി. വിമാന യാത്രക്കാർക്ക് തടസരഹിതമായ കണക്ടിവിറ്റി നൽകുന്നതിനായി പവൻദൂത് എന്ന പേരിൽ അലുവയിൽ നിന്നുള്ള എയർപോർട്ട് ഫീഡർ സേവനങ്ങളും പുനരാരംഭിച്ചു. മെട്രോ ട്രെയിനുകളിൽ സൈക്കിൾ കയറ്റാൻ യാത്രക്കാരെ അനുവദിച്ചതായിരുന്നു മറ്റൊരു പ്രധാന നടപടി. സൈക്കിൾ യാത്രക്കാരിൽ നിന്ന് ഈ സേവനത്തിന് വലിയ തോതിൽ പ്രശംസ നേടാനായി. സർവീസ് പുനരാരംഭിക്കുമ്പോൾ രാവിലെ 7 മുതൽ രാത്രി 9 വരെയായിരുന്നു മെട്രോ സർവീസ്. പൊതുജനങ്ങളുടെ ആവശ്യത്തെ തുടർന്ന് പിന്നീട് ഇത് ആറു മുതൽ പത്തു വരെയാക്കി ദീർഘിപ്പിച്ചു. തിരക്കുള്ള സമയങ്ങളിൽ സർവീസുകൾ തമ്മിലുള്ള ഇടവേള പത്തു മിനുറ്റിൽ നിന്ന് ഏഴു മിനുറ്റായി കുറയ്ക്കുകയും ചെയ്തു. കൊവിഡ് മാർഗ നിർദേശങ്ങൾ യാത്രക്കാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, മുട്ടത്തുള്ള ഓപ്പറേഷൻ കൺട്രോൾ സെന്ററിലെ കേന്ദ്രീകൃത നിരീക്ഷണ റൂമിൽ നിന്നും യാത്രക്കാരുടെ ഡാറ്റ കെ.എം.ആർ.എൽ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. മെട്രോയിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് കെ.എം.ആർ.എൽ. മാനേജിംഗ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പറഞ്ഞു.