കൊച്ചി: പാലാരിവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. യാത്രക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കുണ്ടന്നൂരിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന ടാക്‌സി കാറിനാണ് യാത്രാമദ്ധ്യേയാണ് തീപിടിച്ചത്. വാഹനത്തിന്റെ ബോണറ്റിൽ നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഒതുക്കി നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. സി.എൻ.ജി ഇന്ധനം ഉപയോഗിച്ച് സർവീസ് നടത്തുന്ന വാഹനമാണ് കത്തിയത്. ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ നിന്നുള്ള ഒരു യൂണിറ്റ് ഫയർ എൻജിൻ എത്തിയാണ് തീ അണച്ചത്. അപകടത്തെ തുടർന്ന് വൈറ്റില ഇടപ്പള്ളി പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. അയ്യപ്പൻകാവ് സ്വദേശി പ്രമോദിന്റേതാണ് വാഹനം. പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.