കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മുൻകൈയെടുത്ത് നിരത്തിലിറക്കുകയും പിന്നീട് കട്ടപ്പുറത്താകുകയും ചെയ്ത വൈദ്യുത ഓട്ടോറിക്ഷകളെ വീണ്ടും നിരത്തിലിറക്കാൻ അധികൃതരുടെ കരുണ തേടി തൊഴിലാളികൾ. പദ്ധതിയെ കൊച്ചി മെട്രോ പൂർണായും കൈവിട്ട നിലയിലാണ്. കൊച്ചി മെട്രോയുടെ ഫീഡർ സർവീസുകളാണ് ഇ ഓട്ടോ പദ്ധതി ആസൂത്രണം ചെയ്തത്. തുടക്കത്തിൽ 36 ഓട്ടോകളാണ് നിരത്തിലിറക്കിയത്. പിന്നീട് 300 ആക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. ഇതിനിടെയാണ് പദ്ധതിയിൽ നിന്ന് കെ.എം.ആർ.എൽ പിൻമാറിയത്.
മുഖ്യമന്ത്രിയെ കാണും
എറണാകുളം ഡിസ്ട്രിക്ട് ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി
ഇക്കാര്യത്തിൽ സർക്കാർ സഹായം തേടാനാണ് ഒരുങ്ങുന്നത്. അടുത്തയാഴ്ച മുഖ്യമന്ത്രിയെ കാണും. ഇ ഓട്ടോറിക്ഷകൾക്ക് ചാർജിംഗ് സൗകര്യമൊരുക്കുക, പാർക്കിംഗിന് സ്ഥലം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുഖ്യമന്ത്രിയെ അറിയിരിക്കും. അതേസമയം നഗരസഭയുമായി സഹകരിച്ച് കൂടുതൽ ഓട്ടോ സർവീസുകൾ ആരംഭിക്കാനും പദ്ധതിയിട്ടുണ്ട്. വൈദ്യുതി ചാർജ് ചെയ്യുന്നതിനും പാർക്ക് ചെയ്യുന്നതിനും സൗകര്യം നൽകാതിരുന്നതോടെ ചാർജിംഗിന് പ്രതിസന്ധി നേരിടുകയായിരുന്നു.കഴിഞ്ഞ ഫെബ്രുവരിയിൽ ഓട്ടോ സൊസൈറ്റി തനിയെ പുതിയ 100 ഇലക്ട്രിക് ഓട്ടോകൾ വാങ്ങാൻ തീരുമാനിച്ചെങ്കിലും കൊവിഡിനെ തുടർന്ന് തീരുമാനം ഉപേക്ഷിച്ചു.കെ.എം.ആർ.എൽ. സഹകരണമില്ലാതെ മഹീന്ദ്ര ഉൾപ്പെടെ രണ്ടു കമ്പനികളുമായി ധാരണാപത്രം ഒപ്പുവയ്ക്കാൻ തീരുമാനിച്ചിരുന്നു.
ഒരു വർഷത്തെ പ്രവർത്തനം
രാജ്യത്തിനാകെ മാതൃകയായി 2018ലാണ് എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണസംഘത്തിന് തുടക്കമിട്ടത്.ഫെബ്രുവരി 17നായിരുന്നു സഹകരണ സംഘത്തിന്റെ ഉദ്ഘാടനം.യൂണിയൻ ഭേദമില്ലാതെ ജില്ലയിലെ മുഴുവൻ ഓട്ടോറിക്ഷകളെയും ഒരുമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ സംഘത്തിന്റെ പ്രവർത്തനം.സൊസൈറ്റിയിൽ 5000 ത്തിനടുത്ത് അംഗങ്ങളുണ്ട്.
പ്രഖ്യാപനങ്ങൾ നടപ്പായില്ല
ഓൺലൈൻ ഓട്ടോ, മെട്രോ ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങൾക്ക് അനുബന്ധമായി പ്രവർത്തിക്കുന്ന ഫീഡർ എന്നിങ്ങനെയെല്ലാം സൊസൈറ്റിക്ക് കീഴിലുള്ള ഓട്ടോകളെ ക്രമീകരിക്കാനാണ് ലക്ഷ്യമിട്ടത്. ഇവയിലൊന്നും പ്രാവർത്തികമായില്ല. മെട്രോയുടെ മഹാരാജാസ് കോളേജ് സ്‌റ്റേഷൻ, മുട്ടം, പേട്ട, വൈറ്റില എന്നിവിടങ്ങളിൽ മാത്രമാണ് ഫീഡർ ഓട്ടോകൾ ലഭ്യമാകുന്നത്. വൈദ്യുതി ചാർജിംഗ് സംവിധാനം ലഭ്യമാക്കാത്തത് മൂലം വണ്ടികൾ പലതും കട്ടപ്പുറത്താണ്. ബാറ്ററികൾ ലഭ്യമാക്കുമെന്ന കമ്പനിയുടെ വാഗ്ദാനവും നടന്നില്ല.
ഉറപ്പുകൾ കെ.എം.ആർ.എൽ. പാലിച്ചില്ല
''സൊസൈറ്റി രൂപീകരണസമയത്ത് ഓഫീസ് ഉൾപ്പെടെ നൽകുമെന്നാണ് കെ.എം.ആർ.എൽ. ഉറപ്പുനൽകിയത്. ഇവയൊന്നും തന്നെ പാലിക്കപ്പെട്ടില്ല. മുൻ എം.ഡിമാരിൽ നിന്ന് സൊസൈറ്റിക്ക് ലഭിച്ച പിന്തുണ നിലവിലില്ലാത്തതാണ് പ്രശ്നത്തിന് കാരണം. ഇക്കാര്യം സർക്കാറിനെ അറിയിക്കും. കൊവിഡിൽ യാത്രക്കാർ കുറഞ്ഞെങ്കിലും പൊതുഗതാഗതം സജീവമായതോടെ ഓട്ടോകൾ നിരത്തിലിറക്കാൻ സഹായം ആവശ്യമാണ്.
സൈമൺ ഇടപ്പള്ളി
എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണസംഘം