ആലുവ: സന്യാസിമാരുടെ കഥകളിൽ കേട്ടറിഞ്ഞ 'കമണ്ഡലു' ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിലും പച്ചപിടിച്ചിട്ട് പത്താണ്ടായി. തൃശൂർ പുത്തൂർ പാങ്ങിൽ രാജന്റെ വീട്ടിൽ 'കമണ്ഡലു' വൃക്ഷം വളർന്നതിന്റെ വാർത്ത 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തതോടെയാണ് അദ്വൈതാശ്രമത്തിലെ കായ്ച്ചു നിൽക്കുന്ന 'കമണ്ഡലു' വൃക്ഷവും പുറം ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
കമണ്ഡലുവിന്റെ കായ് ഉപയോഗിച്ച് കറിയുണ്ടാക്കി കഴിച്ചെന്നും അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. ഔഷധഗുണം യുട്യൂബ് മുഖേന മനസിലാക്കിയായിരുന്നു പരീക്ഷണമെന്ന് സ്വാമി പറയുന്നു.
പത്ത് വർഷം മുമ്പ് വക്ഷത്തൈകൾ വിൽക്കുന്ന സംഘമാണ് കമണ്ഡലു ഉൾപ്പെടെയുള്ള അപൂർവ തൈകളുമായി ആശ്രമത്തിലെത്തിയത്. കമണ്ഡലുവിന്റെ തൈയും പഞ്ചമുഖ രുദ്രാക്ഷവും വാങ്ങി നട്ടു. രണ്ടും വളരുമെന്ന് പ്രതീക്ഷിച്ചില്ല. വിൽപ്പനക്കാരെ സഹായിക്കുകയായിരുന്നു ലക്ഷ്യം. പക്ഷം, രണ്ടും ആശ്രമത്തിന്റെ മണ്ണിൽ പച്ചപിടിച്ചു. കമണ്ഡലു നാല് വർഷം മുമ്പാണ് ആദ്യമായി കായ്ച്ചത്. പതിനഞ്ച് അടിയോളം ഉയരമുള്ള മരത്തിൽ ഇപ്പോഴും രണ്ട് കായ്ക്കളുണ്ട്. പഞ്ചമുഖ രുദ്രാക്ഷ മരത്തിൽ രുദ്രാക്ഷവും ഉണ്ടായിട്ടുണ്ട്. ഈ മരത്തിന് 25 അടിയോളം ഉയരമുണ്ട്. രണ്ടിനും പ്രത്യേകിച്ച് വളമോ പരിചരണമോ നൽകിയിട്ടില്ല.