ആലുവ: വിനോദസഞ്ചാര മേഖലകൾ സജീവമായതോടെ ഇവിടെ എത്തുന്ന യുവാക്കളായ സഞ്ചരികൾക്ക് ലക്ഷ്യമിട്ട്
ലഹരി മാഫിയകൾ. എറണാകുളം റൂറൽ മേഖലയിലെ ടൂറിസം കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് സംഘങ്ങളുടെ പ്രവർത്തനം. കഴിഞ്ഞ ദിവസം മാരക രാസലഹരിയായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് ടൂറിസം ഇടപാടിനെക്കുറിച്ച് കൂടുതൽ വിവരറങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധനകളടക്കം പൊലീസ് ശക്തമാക്കി കഴിഞ്ഞു.
കൊച്ചി പള്ളുരുത്തി സ്വദേശികളായ ഷിനാസ് (22), സുധീഷ് (22) എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറും സംഘവും പിടികൂടിയത്. പ്രതികളിൽ നിന്നും വിപണിയിൽ അഞ്ച് ലക്ഷം വിലമതിക്കുന്ന മാരക മയക്കുമരുന്നാണ് പിടികൂടിയത്. കർണാടകയിൽ നിന്നും വാങ്ങി കേരളത്തിലെ പ്രധാന വിനോദ സഞ്ചാര മേഖലകളിലെത്തിച്ചാണ് ഇവർ കച്ചവടം നടത്തിയിരുന്നത്.കോളേജ് വിദ്യാർത്ഥികളും യുവാക്കളും ഇവരുടെ വലയിലായിട്ടുണ്ട്.രണ്ട് ഗ്രാമം വീതമുള്ള ചെറുപൊതികളാക്കി പൊതി ഒന്നിന് 5,000 രൂപ മുതൽ 7,000 രൂപവരെ ഇടാക്കിയാണ് വില്പന.
അതേസമയം കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ ഇത്തരത്തിലുള്ള നിരവധി ലഹരി കേസുകളാണ് ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിലെ പല പ്രതികളും റിമാൻഡിലാണ്. 20 വർഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. വിദ്യാഭ്യാസ മേഖലകളും വിനോദ സഞ്ചാര മേഖലകളും തുറന്നതോടെ മയക്കുമരുന്ന് മാഫിയ ആലുവ, അങ്കമാലി മേഖലകളിൽ സജീവമാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പരിശോധനകൾ നടത്തിയത്.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സി.ബി. രഞ്ചു, കെ.എച്ച്. അനിൽകുമാർ, പി.കെ. ഗോപി, സിവിൽ എക്‌സൈസ് ഓഫീസർ മാരായ എം.എം. അരുൺകുമാർ (എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗം), ബസന്ത്കുമാർ, സജോ വർഗീസ്, അഖിൽ, പ്രദീപ്കുമാർ എന്നിവരും ഉണ്ടായിരുന്നു.