ponnurunni

മാർഷലിംഗ് യാർഡിൽ വികസനത്തിന്റെ പൊൻവെളിച്ചവുമായി റെയിൽവെ

• 1654 കോടി രൂപയുടെ നിക്ഷേപപ്രതീക്ഷ

കൊച്ചി: കേരളത്തിന് അഭിമാനമാകുന്ന അന്തർദേശിയ നിലവാരത്തിലുള്ള റെയിൽവെ സ്റ്റേഷനായി പൊന്നുരുന്നിയിലെ മാർഷലിംഗ് യാർഡിനെ മാറ്റുന്നതിന് വഴിതെളിയുന്നു. മദ്ധ്യകേരളത്തിലെ അടുത്ത 30 വർഷത്തെ റെയിൽവെ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ ടെർമിനലിന് കഴിയുമെന്ന് കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ. റെയിൽ) നടത്തിയ പഠനത്തിൽ കണ്ടെത്തി. സാദ്ധ്യത റിപ്പോർട്ട് കെ. റെയിൽ ദക്ഷിണ റെയിൽവെയ്ക്ക് സമർപ്പിച്ചു. പദ്ധതി സാങ്കേതികമായി പ്രായോഗികവും സാമ്പത്തികമായി ലാഭകരവുമാണെന്ന് കെ. റെയിൽ പറയുന്നു. കഴിഞ്ഞ ഒക്ടോബർ ഒടുവിലാണ് സാദ്ധ്യതാപഠനത്തിനായി ദക്ഷിണ റെയിൽവെ കെ. റെയിലിനെ ചുമതലപ്പെടുത്തിയത്.

ഗതാഗതകുരുക്ക് അഴിക്കാം

മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാം. 4 പ്ലാറ്റുഫോമുകൾ, 2 പാർസൽ ലൈനുകൾ, 1 പിറ്റ് ലൈൻ, 2 സ്റ്റേബിളിംഗ് ലൈനുകൾ, വാഗൺ എക്‌സാമിനേഷൻ ലൈൻ തുടങ്ങിയവയാണ് നിർദേശിക്കുന്നത്. ആവശ്യമെങ്കിൽ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം വർദ്ധിപ്പിക്കാം.

സ്റ്റേഷൻ വികസനത്തിന് 325 കോടി ഉൾപ്പെടെ ആകെ 1654 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷ. ഇതിൽ സ്റ്റേഷൻ, യാർഡ്, റെസിഡൻഷ്യൽ യൂണിറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ ഉണ്ടാകും.

തന്ത്രപ്രാധാന സ്ഥലം

വൈറ്റിലയ്ക്കടുത്ത് പൊന്നുരുന്നി, കതൃക്കടവ് മേൽപ്പാലങ്ങൾക്ക് ഇടയിലെ 110 ഏക്കർ ഭൂമിയാണ് എറണാകുളം മാർഷലിംഗ് യാർഡ്.

ഗുഡ്‌സ് ഷെഡും കോച്ചുകളുടെ അറ്റകുറ്റപ്പണി കേന്ദ്രവുമാണ് നിലവിലുള്ളത്. എറണാകുളം സൗത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാത്രമാണ് ദൂരം.

എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ നിലവിലുള്ള സൗകര്യങ്ങൾ തികച്ചും അപര്യാപ്തമാണ്. വർദ്ധിച്ചുവരുന്ന ട്രാഫിക് ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിർദിഷ്ട ഇന്റഗ്രേറ്റഡ് കോച്ചിംഗ് ടെർമിനൽ സഹായമാകുമെന്ന് പഠനം പറയുന്നു.

റോഡുകളുടെ മുഖച്ഛായ മാറും

നിർദിഷ്ട ടെർമിനലിന്റെ തെക്കു വശത്തും കിഴക്ക് ഭാഗത്തും കൂടി ഒരോ പുതിയ റോഡുകൾ നിർമ്മിക്കണമെന്ന് പഠനത്തിൽ നിർദേശിച്ചിട്ടുണ്ട്. പുതിയ പാത നിർമ്മിച്ച് എൻ.എച്ച് 66 ലേക്കുള്ള സർവീസ് റോഡിനെ ബന്ധിപ്പിച്ച് വൈറ്റില മൊബിലിറ്റി ഹബ്ബിലേക്കെത്തിക്കാം. പൊന്നുരുണി പാലത്തിന് താഴെയുള്ള റോഡിന്റെ വീതി കൂട്ടണം.

തമ്മനം - പുല്ലേപ്പടി റോഡിനെയും ടെർമിനലുമായി ബന്ധിപ്പിക്കാം. പദ്ധതിയുടെ തെക്ക് എളംകുളം മെട്രോ സ്റ്റേഷനെ ഫാത്തിമ ചർച്ച് റോഡ് വഴിയും വടക്ക് ജെ.എൽ.എൻ സ്റ്റേഡിയം വഴി മെട്രോ സ്റ്റേഷനെയും ഇ ഫീഡറുകൾ വഴി ബന്ധിപ്പിക്കാനും പഠനം നിർദ്ദേശിക്കുന്നു.