signal
മണ്ണൂരിലെ സുരക്ഷ സിഗ്നലിനു തൊട്ടു താഴെ നടന്ന അപകടം

കോലഞ്ചേരി: എം.സി റോഡിൽ മണ്ണൂർ ജംഗ്ഷനിൽ സിഗ്നൽ സ്ഥാപിച്ചിട്ടും രക്ഷയില്ല, അപകടങ്ങൾ തുടരുന്നു. ഒടുവിൽ ഇന്നലെ മിനി കാബ് ഓട്ടോയാണ് അപകടത്തിൽ പെട്ടത്. മൂവാ​റ്റുപുഴ ഭാഗത്തുനിന്നും പെരുമ്പാവൂരിലേയ്ക്ക് പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് എം.സി റോഡിലേയ്ക്ക് കടക്കുന്ന വാഹനങ്ങളെ വളവിലെത്തുമ്പോൾ മുൻകൂട്ടി കാണാൻ കഴിയാതെ വരുന്നതാണ് അപകടങ്ങളുണ്ടാക്കുന്നത്. വളവുതിരിഞ്ഞ് വരുമ്പോഴാകും വാഹനങ്ങൾ ശ്രദ്ധയിൽപെടുന്നത്. പെട്ടെന്നുള്ള ബ്രേക്കിടലും വാഹനം വെട്ടിച്ചുമാ​റ്റാനുള്ള ശ്രമവും അപകടത്തിൽ കലാശിക്കുന്നു. ഈ റോഡിലെ അപകടകരമായ വളവുകളെക്കുറിച്ചറിയാതെ എത്തുന്ന വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നത്.

ആധുനിക നിലവാരത്തിൽ പണി പൂർത്തിയാക്കിയതാണ് എം.സി റോഡ്. എന്നാൽ നിർമ്മാണകാലത്തു തന്നെ അപകടകരമായ വളവുകളാണ് റോഡിൽ നിരവധി ജീവനുകൾ പൊലിയുന്നതിനു കാരണമാകുന്നത്. അതിലൊന്നാണ് അന്നപൂർണ ജംഗ്ഷനിലേത്. നെല്ലാട് നിന്നുള്ള റോഡ് വന്നുകയറുന്ന എം.സി റോഡിലെ ജംഗ്ഷനാണിത്. സമാനമായ രീതിയിലാണ് കിഴക്കെകവലയിലും. എം.സി റോഡിൽ നിന്നും വെങ്ങോല, പോഞ്ഞാശേരി റോഡിലേയ്ക്ക് കയറുന്ന ജംഗ്ഷനാണിത്. രണ്ടിടത്തും കാഴ്ച മറയ്ക്കുന്ന വളവുകളാണ്.

കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അഞ്ചിലധികം അപകടങ്ങൾ

അപകട പരമ്പരയൊരുക്കുന്ന ഇവിടെ അന്നപൂർണ ജംഗ്ഷനിലും കിഴക്കെ കവലയിലും അപകട വളവെന്ന മുന്നറിയിപ്പിനായി ഇരു വശത്തുനിന്നും എത്തുന്ന വാഹന ഡ്രൈവർമാർക്ക് കാണത്തക്ക വിധം മിന്നുന്ന മഞ്ഞ ലൈ​റ്റും അപകടമേഖല എന്ന് എഴുതിയ സിഗ്നലും സ്ഥാപിച്ചത് കുറച്ചു നാൾ മുമ്പാണ്. എന്നാൽ സിഗ്നൽ ശ്രദ്ധിക്കാതെയാണ് ഇപ്പോഴും വാഹനങ്ങളുടെ മരണപ്പാച്ചിൽ. കീഴില്ലം സ്കൂൾ ജംഗ്ഷനിൽ നിന്നും മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോകുമ്പോൾ നേർക്കാഴ്ചയുള്ള ഇറക്കം കഴിഞ്ഞു വരുന്ന വളവിലും അപകട പരമ്പരയാണ് നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ മാത്രം 5 ലധികം അപകടങ്ങൾ ഇവിടെ നടന്നു കഴിഞ്ഞു. എതിർ ദിശയിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് കാഴ്ച മറയുന്നതാണ് അപകടത്തിനു കാരണം. മഞ്ഞ സിഗ്നൽ സ്ഥാപിച്ച ശേഷം റോഡിൽ അപകട വളവാണെന്നറിയിക്കുന്ന സ്പീഡ് ബ്രേക്കറുകളും സ്ഥാപിച്ചുവെങ്കിലും അപകടങ്ങൾക്ക് ഒരു കുറവുമില്ല.