pattayam

കൊച്ചി: വർഷങ്ങളായി അപേക്ഷ നൽകി കാത്തിരുന്ന കോതമംഗലം താലൂക്കിലെ 150 പേരുടേതുൾപ്പെടെ ജില്ലയിലെ 250 പേരുടെ പട്ടയം വിതരണത്തിന് തയ്യാർ. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ, കോട്ടപ്പടി പ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി ഭൂമി കൈവശംവച്ചനുഭവിച്ച് വന്നിരുന്ന ഭൂവുടമകൾക്ക് പട്ടയമെന്ന സ്വപ്നം സഫലമാവുകയാണ്.

ജില്ലാ കളക്ടർ എസ്. സുഹാസിന്റെ പ്രത്യേക നിർദ്ദേശാനുസരണം എ.ഡി.എം. സാബു കെ. ഐസക്, കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ. വർഗീസ് എൽ.ആർ. തഹസിൽദാർ നാസർ കെ.എം. എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പുദ്യോഗസ്ഥർ നടത്തിയ കഠിന പ്രയത്‌നത്തിനൊടുവിലാണ് നിയമക്കുരുക്കുകളിൽപ്പെട്ട് മുടങ്ങിക്കിടന്ന പോക്കുവരവ് ഉൾപ്പടെ നടപടികൾ പൂർത്തീകരിച്ചത്.
കുട്ടമ്പുഴ മേഖലയിൽ 50 വർഷത്തിലേറെയായി ഭൂമി കൈവശം വച്ച് കൃഷി ചെയ്തു വന്നിരുന്ന കർഷകർ ഹിൽമെൻ സെറ്റിൽമെന്റ് പ്രദേശത്തുൾപ്പെടുന്നുവെന്ന നിയമതടസത്തിന്റെ പേരിൽ 15 സെന്റ് ഭൂമിയിൽ വീട് വയ്ക്കുന്നതിന് മാത്രമായിരുന്നു പട്ടയമനുവദിച്ചിരുന്നത്. സർക്കാരിൽ നിന്ന് ലഭിക്കേണ്ട നിരവധി ആനുകൂല്യങ്ങൾ കർഷകർക്ക് നിഷേധിക്കപ്പെട്ടു. ഇക്കാര്യങ്ങൾ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവന്ന് കുട്ടമ്പുഴ മേഖലയിലെ മുന്നോറോളം വരുന്ന ഭൂവുടമകൾക്കുള്ള പട്ടയ നടപടി വേഗത്തിലാക്കി. ഇതിൽ 110 പേർക്കുള്ള പട്ടയങ്ങൾ വിതരണത്തിന് തയ്യാറായതായി ജില്ലാ കളക്ടർ അറിയിച്ചു.

കോട്ടപ്പടി വില്ലേജിൽ മുട്ടത്തുപറ കോളനിയിൽ താമസിക്കുന്ന 11 പേർക്കുള്ള പട്ടയമാണ് തയ്യാറായത്. 40 വർഷത്തിലേറെയായി പുറമ്പോക്കിൽ താമസിച്ചു വന്നവരാണിവർ. സർക്കാർ രേഖകളിൽ ഭൂമിയില്ലാത്ത ഇവർക്ക് ലൈഫ് പദ്ധതി പ്രകാരമുള്ള സഹായമുൾപ്പടെ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുട്ടത്തുപാറ കോളനി നിവാസികളുടെ ദുരിതജീവിതം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പട്ടയ വിതരണ നടപടികൾ വേഗത്തിലായത്.

കോട്ടപ്പടി വില്ലേജിലെ വടാശേരി ഭാഗത്ത് കിടപ്പ് രോഗിക്കും പട്ടയം നൽകും. 1993 മുതൽ അപേക്ഷ നൽകി കാത്തിരിക്കുന്ന ഇദ്ദേഹം പ്രയാധിക്യം മൂലം ദുരിതമനുഭവിക്കുകയാണ്. നിയമക്കുരുക്കിൽപ്പെട്ട കാൻസർ രോഗിക്കും അദാലത്തിലുൾപ്പെടുത്തി ഭൂമി നൽകുന്നതിന് നടപടി സ്വീകരിച്ചു. മുപ്പത് വർഷത്തിലേറെയായി കരമടക്കാൻ നിർവ്വാഹമില്ലാതെ, ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്.

താലൂക്ക് തല സർക്കാർ അദാലത്തിനോടനുബന്ധിച്ച് പട്ടയ വിതരണം നിർവ്വഹിക്കും.
നേര്യമംഗലം വില്ലേജിൽ ഭൂമി കൈവശം വച്ചും വീടുവച്ചും താമസിച്ചു വരുന്ന 13 പേർക്കുള്ള പട്ടയവും വിതരണത്തിന് തയ്യാറായിട്ടുണ്ട്. പതിനഞ്ചു സെന്റിൽ കൂടുതൽ ഭൂമിയിൽ കൃഷി ചെയ്തു വരുന്ന കൃഷിക്കാർക്കുള്ള പട്ടയ വിതരണ നടപടികൾ അവസാന ഘട്ടത്തിലാണ്.