ss

 നാടിന് സമർപ്പിച്ചത് ജില്ലയിലെ മൂന്നാമത്തെ ഉപാശ്രമം

നെടുങ്കണ്ടം: ഭക്തിയും ഗുരുമന്ത്രാക്ഷരങ്ങളും നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ ശാന്തിഗിരിയുടെ രാമക്കൽമേട് ഉപാശ്രമത്തിന് തിരിതെളിഞ്ഞു. ഇന്നലെ രാവിലെ 10ന് നടന്ന ചടങ്ങിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉപാശ്രമം നാടിന് സമർപ്പിച്ചു.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു. രാവിലെ ഒൻപതിന് നടന്ന പ്രത്യേക ആരാധനയ്ക്കും പ്രാർത്ഥനാ സങ്കൽപ്പങ്ങൾക്കും ശേഷം സന്യാസിമാർ ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു. തുടർന്ന് തിരിതെളിക്കൽ കർമം നടന്നു. ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി സ്വാഗതം ആശംസിച്ച ചടങ്ങിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്തംഗം വിജയകുമാരി.എസ്.ബാബു, ഗ്രാമപഞ്ചായത്തംഗം രമ്യമോൾ. പി.എസ് , അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ് എ.കെ.തങ്കപ്പൻ, ഒമാൻ മിഡിൽ ഈസ്റ്റ് കോളേജ് ഡീൻ ഡോ.ജി.ആർ. കിരൺ, ശ്രീലങ്കൻ കോൺസുലേറ്റ് അഡ്വൈസർ എ. ജയപ്രകാശ്, സിന്ദൂരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല, ആർ. സതീശൻ, സി.എൻ. രാജൻ, ബിനുകുമാർ. സി.ആർ എന്നിവർ പങ്കെടുത്തു. ശാന്തിഗിരി ആശ്രമം തൂക്കുപാലം ഏരിയ ഇൻചാർജ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി കൃതജ്ഞത പറഞ്ഞു. ആശ്രമ ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃതജ്ഞാനതപസ്വിനിയുടെ ജന്മഗൃഹമാണ് രാമക്കൽമേട്ടിലെ ഉപാശ്രമമായി മാറിയത്. ഇതോടെ ശാന്തിഗിരിക്ക് ജില്ലയിൽ മൂന്ന് ഉപാശ്രമങ്ങളായി.