തൊടുപുഴ: കഴിഞ്ഞ ഒരു വർഷം കൊവിഡ് തീർത്ത കെടുതിയിൽ നിന്ന് പതിയെ കരകയറുമ്പോൾ കോട്ടയത്തും ആലപ്പുഴയിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ജില്ലയിലെ പൗൾട്രി ഫാമുകളിലും ആശങ്കയുയരുന്നു. ജില്ലയിൽ ചെറുതും വലുതുമായ നിരവധി താറാവ്- കോഴി ഫാമുകളുണ്ട്. നിലവിൽ മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഇവ. അസ്വാഭാവികമായ ഒന്നും ഇതുവരെ ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. റീബിൽഡ് കേരളയുടെ ഭാഗമായി ജില്ലയിലേക്ക് കോട്ടയത്ത് നിന്നും ആലപ്പുഴയിൽ നിന്നും താറാവിൻ കുഞ്ഞുങ്ങളെ എത്തിച്ച് കർഷകർക്ക് നൽകുന്ന പദ്ധതി വിഭാവന ചെയ്തിരുന്നു. എന്നാൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇത് ഉപേക്ഷിച്ചു. എന്നാൽ സ്വകാര്യ ഫാമുടമകൾ ഈ രണ്ട് ജില്ലകളിൽ നിന്ന് താറാവുകളെ എത്തിച്ചിട്ടുണ്ടോയെന്നത് മൃഗസംരക്ഷണവകുപ്പ് അന്വേഷിക്കുന്നുണ്ട്. ദേശാടനപക്ഷികളും മറ്റും ജില്ലയിലെ പാടശേഖരങ്ങളിലെത്തുന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. കൊവിഡും ലോക്ക് ഡൗണും മൂലം സാമ്പത്തിക തകർച്ചയുടെ വക്കിലെത്തിയ ഫാമുകളിൽ ഏതാനും മാസത്തിനിടെയുണ്ടായ കച്ചവടത്തിലൂടെയാണ് ജീവിതം പതിയെ പച്ചപിടിച്ചത്. ക്രിസ്മസ് പുതുവൽസര സമയത്ത് കച്ചവടം കൂടുതൽ ഉഷാറായിരുന്നു.എന്നാൽ അയൽ ജില്ലകളിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഇവരുടെ നെഞ്ചിടിപ്പേറുകയാണ്. ജില്ലയിൽ നാളിതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. മുമ്പ് രണ്ട് തവണ കോലാനിയിലെ സർക്കാർ ഫാമിലെ പന്നികളിൽ ബ്ലൂസ്‌വില്ല വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കിയാണ് രോഗം നിർമാർജനം ചെയ്തത്.

''പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതുപോലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്ന് പൗൾട്രി ഫാമുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മൃഗസംരക്ഷണവകുപ്പ് ജാഗ്രതിയിലാണ്"

-ജിജിമോൻ ജോസഫ്

(ജില്ലാ മൃഗസംരക്ഷണ ആഫീസർ)

പക്ഷിപ്പനി എന്ത്

പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എൻ 1. ഒരു തരം ഇൻഫ്ലുവൻസ വൈറസാണ്. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് സ്രവങ്ങൾ വഴിയാണ് വൈറസ് പകരുന്നത്. രോഗാണുവുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകൾ എന്നിവ വഴിയും പക്ഷികളിൽ നിന്ന് പക്ഷികളിലേക്കും രോഗം പകരും. പക്ഷികളിൽ മന്ദത, വിശപ്പില്ലായ്മ, വയറിളക്കം, തൂവൽ കൊഴിയുക, മുട്ടകളുടെ എണ്ണം കുറയുക, കട്ടികുറഞ്ഞതോടുള്ള മുട്ടകൾ, ശരീരത്തിൽ നീലനിറം, മൂക്കിലൂടെയുള്ള രക്തസ്രാവം, ശ്വാസതടസം എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ.

മനുഷ്യരിലേക്ക് പകരുമോ...

കേരളത്തിൽ ഇതുവരെ ഈ രോഗം മനുഷ്യരെ ബാധിച്ചതായി റിപ്പോർട്ടില്ല. എന്നാൽ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് ഇത് ചില സാഹചര്യങ്ങളിൽ പകരാറുണ്ട്. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരിൽ മരണനിരക്ക് 60 ശതമാനത്തോളമാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ ബുദ്ധിമുട്ടാണ്. എന്നാൽ ജനിതക വ്യതിയാനമോ മറ്റോ മൂലം ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന തരത്തിലേക്ക് മാറിയാൽ വലിയ അപകടമുണ്ടാക്കും.