തൊടുപുഴ: ഇരുവൃക്കകളും തകരാറിലായനിർദ്ധന യുവതി സുമനസുകളുടെ സഹായം തേടുന്നു. മണക്കാട് വടക്കേയിൽ ഹരിദാസന്റെ മകൾ അപർണാ ദാസാണ് (21) ചികിത്സാ ചെലവ് കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്നത്. ബി.എ ആനിമേഷൻ കഴിഞ്ഞ ശേഷം തുടർ പഠനത്തിനായി ഇരിക്കുമ്പോഴാണ് നാല് മാസം മുമ്പ് അപ്രതീക്ഷിതമായി അപർണയ്ക്ക് അസുഖം ബാധിക്കുന്നത്. കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് അപർണയുടെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തിയത്. വൃക്ക മാറ്റി വയ്ക്കുകയാണ് ജീവൻനിലനിറുത്താനുള്ള ഏക പോംവഴിയെന്ന് ഡോക്ടർമാർ വിധിയെഴുതി. ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ഇതിനായി വേണ്ടി വരുന്നത്. കൂടാതെ തുടർചികിത്സകൾക്കും മറ്റുമായി ലക്ഷങ്ങൾ വേറെയും വേണ്ടി വരും. നിലവിൽ ആഴ്ചയിൽ രണ്ടു ദിവസം ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിറുത്തുന്നത്. ഉടൻ വൃക്കമാറ്റി വച്ചില്ലെങ്കിൽ ആരോഗ്യനില കൂടുതൽ വഷളാകുമെന്ന് ഡോക്ടർമാർ പറയുന്നു. ഡയാലിസിസിന് മാത്രം മാസം ഇരുപതിനായിരം രൂപ വേണ്ടി വരും. ആട്ടോറിക്ഷ ഡ്രൈവറായ ഹരിദാസിനും കുടുംബത്തിനും ഇത് താങ്ങാൻ കഴിയുന്നതിന് അപ്പുറത്താണ്. നിലവിൽ മൂന്നു ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവായി. നാട്ടുകാരുടെയും മറ്റും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ നടന്നത്. തുടർചികിത്സയ്ക്കായി ഉദാരമതികൾ സഹായിക്കുമെന്നാണ് ഈ നിർദ്ധന കുടുംബം പ്രതീക്ഷിക്കുന്നത്. അപർണയുടെ പേരിൽ ഇന്ത്യൻ ബാങ്ക് തൊടുപുഴ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.അപർണാ ദാസ്,
ഇന്ത്യൻ ബാങ്ക് തൊടുപുഴ ശാഖ.അക്കൗണ്ട് നമ്പർ: 6360505054
ഐ.എഫ്.എസ്.സി കോഡ്: ഐഡിഐബി 000ടി132
ഫോൺ: 9495426552, 8848059042.