ഇടുക്കി: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ജുഡിഷ്യൽ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ഇന്ന് രാവിലെ 10ന് ജസ്റ്റിസ് നാരായണകുറുപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
രാജ്കുമാറിന്റെ അറസ്റ്റിലേക്കും മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്തുതകളും സർക്കാർ ഉദ്യോഗസ്ഥർക്ക് ഉണ്ടായിട്ടുള്ള വീഴ്ചകൾ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ എന്നിവയാണ് കമ്മിഷൻ റിപ്പോർട്ടിലുള്ളത്.
ആദ്യത്തെ പോസ്റ്റ്‌മോർട്ടത്തിൽ പല പോരായ്മകളും കണ്ടെത്തിയതിനെ തുടർന്ന് കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് രാജ്കുമാറിന്റെ മൃതദേഹം റീപോസ്റ്റ്‌മോർട്ടം ചെയ്തിരുന്നു. ഹരിതാ ഫിനാൻസ് മാനേജർ രാജ്കുമാറിന്റെ മരണം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡിയിൽ നിന്നേറ്റ മർദ്ദനത്തെ തുടർന്നാണെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് ഒരു മാസം മുമ്പ് നെടുങ്കണ്ടത്ത് അവസാന ഘട്ട പരിശോധനയ്ക്കെത്തിയപ്പോൾ പറഞ്ഞിരുന്നു. പീരുമേട് ജയിൽ, നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ, നെടുങ്കണ്ടം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ അന്വേഷണ കമ്മിഷൻ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. എഴുപതോളം സാക്ഷികളുടെ മൊഴിയെടുത്തു. 2019 ജൂലായ് 21 നാണ് പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ രാജ്കുമാർ മരിച്ചത്.