thanseer
തൻസീർ

മുട്ടം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയിൽ നിന്നും 27 പവൻ സ്വർണ്ണവും 50000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയെ മുട്ടം പൊലീസ് പിടികൂടി. കൊല്ലം പത്തനാപുരം പുന്നല ബംഗ്ലാദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയിൽ തൻസീർ (25) നെയാണ് മുട്ടം പൊലീസ് പിടികൂടിയത്.വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാൾ വിവാഹ വാഗ്ദാനം നൽകി രണ്ടുതവണയായി തുടങ്ങനാട് സ്വദേശിനിയായ പെൺകുട്ടിയിൽ നിന്നും സ്വർണവും പണവും തട്ടിയെടുക്കുകയായിരുന്നു. പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇയാൾ മൂന്ന്മാസം മുൻപാണ് സ്വർണം തട്ടിയെടുത്തത്. 12 പവൻ സ്വർണം ഇയാളിൽ നിന്നും കണ്ടെടുത്തു. ബാക്കി സ്വർണം ചാലക്കുടിയിലെ ഒരു സ്വർണക്കടയിൽ വിറ്റതായി പൊലീസിനോടു സമ്മതിച്ചു. കൊട്ടാരക്കരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പണം തട്ടിയെടുത്തശേഷം ഇയാൾ രണ്ട് ആഴ്ചയിലേറെയായി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുട്ടം എസ്‌ഐ എൻ.എസ്. റോയി, എ.എസ്‌.ഐ കെ.പി. അജി, ജയേന്ദ്രൻ, സിപിഓമാരായ എസ്.ആർ. ശ്യം, കെ.ജി. ആനൂപ്, വി.പി. ഇസ്മായിൽ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.