ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ
തൊടുപുഴ: കൊവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇന്ന് 10.30ന് ഡീൻ കുര്യാക്കോസ് എം പി നിർവഹിക്കും. പി.ജെ.ജോസഫ് എം.എൽ .എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എച്ച് .ദിനേശൻ, ജില്ലാ മെഡിക്കൽ ഓഫീസർഡോ .എൻ. പ്രിയ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ മറ്റ് എട്ട് വിതരണകേന്ദ്രങ്ങളിലും 10.30 യ്ക്ക് അതത് പ്രദേശത്തെ ജനപ്രതിനിധികളുടെനേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കും.
ഇടുക്കി ജില്ലാ ആശുപത്രി (മെഡിക്കൽകോളേജ്), തൊടുപുഴ ജില്ലാ ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, ചിത്തിരപുരം സിഎച്ച്‌സി, രാജാക്കാട് സിഎച്ച് സി, നെടുംങ്കണ്ടം താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി,ഹോളി ഫാമിലി ആശുപത്രി മുതലക്കോടം, സെന്റ്‌ജോൺസ് കട്ടപ്പന എന്നിങ്ങനെയാണ് വിതരണകേന്ദ്രങ്ങൾ.
അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളുള്ള വായു സഞ്ചാരമുള്ള മുറിയാണ് വാക്‌സിൻ നൽകാനായി തയാറാക്കിരിയിക്കുന്നത്. കുത്തിവയ്പ്പ് നൽകിയശേഷം കുത്തിവയ്പ്പ് സ്വീകരിച്ച വ്യക്തിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റും. കുത്തിവെയ്പ്പ് സ്വീകരിച്ച വ്യക്തിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടോ എന്നറിയാൻ അരമണിക്കൂർ നിരീക്ഷണത്തിൽ വയ്ക്കും. വാക്‌സിൻ സ്വീകരിച്ചശേഷം ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഉടൻ ചികിത്സ ലഭ്യമാകുന്നതിനായി ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളും വാക്‌സിനേഷൻ സൈറ്റിൽ സജ്ജീകരിക്കും. വാക്‌സിന്റെ ആദ്യഡോസ് നല്കിയതിന്‌ശേഷം നാല് മുതൽ ആറ് ആഴ്ചകൾക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിൻ എടുത്തിരിക്കേണ്ടത്.വാക്‌സിൻ സ്വീകരിക്കുന്നവർക്ക് പാർശ്വഫലങ്ങളുണ്ടായാൽ അടിയന്തര ചികിത്സ നൽകുന്നതിനുള്ള സംവിധാനവുംകേന്ദ്രങ്ങളിലുണ്ടാകും.
നടപടിക്രമങ്ങൾ ഇങ്ങനെ
വാക്‌സിനേഷൻ എടുക്കാൻ രജിസ്റ്റർ ചെയ്ത മെസ്സേജ് ലഭിച്ചവരെ സ്‌ക്രീനിങ്ങും സാനിറ്റൈസേഷനും നടത്തിയതിനുശേഷം വെയിറ്റിംഗ് ഏരിയയിലേക്ക് വിടും. വാക്‌സിനേഷൻകേന്ദ്രത്തിൽ എത്തുന്ന ആളുടെ ശരീര താപനില ആദ്യം പരിശോധിക്കും. തുടർന്ന് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയതിന്‌ശേഷം ഒന്നാം വാക്‌സിനേഷൻ ഓഫീസറുടെ മുന്നിൽ തിരിച്ചറിയൽരേഖയുമായി എത്തണം. തിരിച്ചറിയൽരേഖ പരിശോധിച്ച് ഉറപ്പാക്കിയശേഷം രണ്ടാം വാക്‌സിനേഷൻ ഓഫീസറുടെ സമീപത്തേക്ക് കടത്തിവിടും. രണ്ടാം വാക്‌സിനേഷൻ ഓഫീസർ വാക്‌സിനേഷൻ സ്വീകരിക്കാനായി എത്തിയ ആളുടെ വിവരങ്ങൾ പോർട്ടലിലെ വിവരങ്ങളുമായി ഒത്തുനോക്കും.
മൂന്നാം വാക്‌സിനേഷൻ ഓഫീസർ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ എത്തിയ ആൾക്ക് വാക്‌സിനേഷനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകി പ്രതിരോധ കുത്തിവെപ്പ് മുറിയിലേക്ക് കടത്തിവിടും