കുമളി: തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് താത്കാലികമായി നിർത്തിവച്ചു. വൃഷ്ടിപ്രദേശത്തെ ശക്തമായ മഴയെ തുടർന്ന് തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെയാണ് നടപടി. 71 അടി പരമാവധി സംഭരണ ശേഷിയുള്ള വൈഗ അണക്കെട്ടിൽ ഇപ്പോൾ 69.5 അടിയാണ് ജലനിരപ്പ്. പ്രദേശവാസികൾ ഭീതിയിലായതോടെ അധികൃതർ മൂന്നാംവട്ട അപായ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തേനി, ഡിണ്ടിഗൽ, മധുര ജില്ലകളിലെ അണക്കെട്ടുകളും നിറയുകയാണ്. മധുരയിൽ കഴിഞ്ഞ 30 വർഷത്തിനിടെ ജനുവരിയിൽ ഇത്രയേറെ മഴ ലഭിക്കുന്നത് ഇതാദ്യമാണ്. മുല്ലപ്പെരിയാറിൽ അണക്കെട്ടിൽ നിന്ന് 767 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോയിരുന്നത്. ഇവ ഉപയോഗിച്ച് രണ്ട് ജനറേറ്ററുകളിൽ നിന്ന് 69 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. വെള്ളമൊഴുക്കുന്നത് നിറുത്തിയതോടെ വൈദ്യുതി ഉത്പാദനവും നിലച്ചിരിക്കുകയാണ്. ഒരാഴ്ചയായി തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചിരുന്നു. ഒരാഴ്ചയ്ക്കിടയിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒമ്പത് അടിയിലേറെയാണ് വെള്ളമുയർന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130.65 അടിയാണ്. അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്നത് സെക്കൻഡിൽ 2483 ഘനയടി വെള്ളമാണ്. തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് താത്കാലികമായി നിർത്തിയയോടെ അണക്കെട്ടിൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത.