 ഈ മാസം ഇതുവരെ 1603 പനി ബാധിതർ

തൊടുപുഴ: പകൽ കനത്ത ചൂടും രാത്രി തണുപ്പുമുള്ള കാലാവസ്ഥയായതോടെ ജില്ലയിൽ പനിയടക്കമുള്ള സാക്രമിക രോഗങ്ങൾ വർദ്ധിക്കുന്നു. ഈ മാസം ഇതുവരെ 1603 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ നാല്പത് പേർ കിടത്തി ചികിത്സയിലാണ്. ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കി പനി ലക്ഷണങ്ങളോടെ പത്തിലേറെ പേർ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്കെടുത്താൽ രോഗസംഖ്യ ഇനിയും ഉയരും. കഴിഞ്ഞ മാസം 2328 പേർക്ക് പനി ബാധിച്ചിരുന്നു. നവംബറിലും 1600 പേർ പനി ബാധിച്ച് ചികിത്സ തേടിയിരുന്നു. കൊവിഡ് ഭീതിയിൽ പനി ബാധിക്കുന്നവരെല്ലാം ആശുപത്രിയിലെത്തുന്നതാണ് എണ്ണം വർദ്ധിക്കാൻ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. കൊവിഡ് പശ്ചാത്തലത്തിൽ പനി ബാധിക്കുന്നവരെ പ്രത്യേക ശ്രദ്ധിക്കുന്നുണ്ട്. ലക്ഷണങ്ങളുള്ളവരെ കൊവിഡ് പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്.

സൂക്ഷിക്കണം ചിക്കൻപോക്സ്

ഓരോ ദിവസവും ചൂട് കൂടുന്നതോടെ ചിക്കൻപോക്സും പടർന്ന് പിടിക്കാനുള്ള സാധ്യതയേറുന്നു. പനിക്കൊപ്പം ദേഹത്ത് വെള്ളം നിറഞ്ഞ കുമിളകൾ പോലെയുള്ള തടിപ്പുകൾ കണ്ടാൽ തീർച്ചയായും ഡോക്ടറെ കാണണം. ഈ മാസം ഇതുവരെ ഒമ്പത് പേർ ചിക്കൻപോക്സ് ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെയും പച്ചമരുന്ന് ഉപയോഗിച്ചുള്ള സ്വയം ചികിത്സ തേടിയവരുടെയും കണക്കെടുത്താൽ എണ്ണം ഇനിയും കൂടും. സൂക്ഷിച്ചില്ലെങ്കിൽ കഴിഞ്ഞ വർഷത്തെ പോലെ രോഗികളുടെ എണ്ണം 200 കടക്കും. കഴിഞ്ഞ മാർച്ചിൽ 250 പേർക്കാണ് ജില്ലയിൽ ചിക്കൻപോക്സ് ബാധിച്ചത്. രോഗം വന്നാൽ ആശുപത്രിയിൽ പോകാതെ സ്വയംചികിത്സ നടത്തുന്നതാണ് ചിക്കൻപോക്സ് അതിവേഗം പടരാൻ കാരണം. പ്രായമായവരും ഗർഭിണികളും രോഗം വരാതെ പ്രത്യേകം ശ്രദ്ധിക്കണം.