അടിമാലി: കെണിയിൽ കുടുക്കി പിടിച്ച പുലിയെ കൊന്ന് ഇറച്ചി പങ്കിട്ടെടുത്ത അഞ്ചംഗ സംഘം അറസ്റ്റിൽ. മാങ്കുളം മുനിപാറ കൊള്ളികൊളവിൽ വിനോദ്(45),ബേസിൽ ഗാർഡൻ വി.പി. കുര്യാക്കോസ് (74), പെരുമ്പൻകുത്ത് ചെമ്പൻ പുരയിടത്തിൽ സി.എസ് ബിനു (50), മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ (54), വടക്കുംചാലിൽ വിൻസന്റ് (50) എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ചയാണ് സംഭവം. ഒന്നാം പ്രതി വിനോദിന്റെ കൃഷിയിടത്തിൽ ഇരുമ്പ് കേബിൾ ഉപയോഗിച്ച് കെണി ഒരുക്കിയാണ് സംഘം ആറ് വയസുള്ള ആൺ പുലിയെ പിടികൂടിയത്. പുലിയെ കൊന്ന് മാംസം സംഘം വീതിച്ചെടുത്തു. വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിൽ വിനോദിന്റെ വീട്ടിൽ നിന്ന് പുലിത്തോലും ഇറച്ചിക്കറിയും പിടിച്ചെടുത്തു.
പിന്നീടുള്ള അന്വേഷണത്തിൽ മറ്റ് നാല് പ്രതികളും അറസ്റ്റിലായി. പത്ത് കിലോ പുലി മാംസം ഇവരിൽ നിന്ന് കണ്ടെത്തി. റേഞ്ച് ഓഫീസർ വി.ബി.ഉദയസൂര്യൻ, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ അജയ ഘോഷ്, ദിലീപ് ഖാൻ ,ജോമോൻ, അഖിൽ,ആൽബിൻ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.