തൊടുപുഴ: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ പരാതി നൽകാനെത്തിയ കർഷനെ ലോഡ്ജിന് പുറത്തിറങ്ങാൻ അനുവദിക്കാതെ പൊലീസ് തടഞ്ഞതയി പരാതി. മുരിക്കാശേരി തേക്കിൻതണ്ട് സ്വദേശി ഓലിക്കത്തൊട്ടിയൽ ദേവസ്യ ചാക്കോയാണ് (56) പരാതി ഉന്നയിച്ചത്. 2018 ലെ പ്രളയത്തിൽ ദേവസ്യ ചാക്കോയുടെ ഒന്നര ഏക്കർ കൃഷി സ്ഥലം നഷ്ടപ്പെട്ടിരുന്നു. ഇതുവരെ നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിൽ മുരിക്കാശേരിയിൽ നിന്ന് 23ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകാൻ തിരുവനന്തപുരത്തേക്ക് പ്ലക്കാർഡുമായി കാൽനടയാത്ര ആരംഭിച്ചു. തിങ്കളാഴ്ച മുഖ്യമന്ത്രി തൊടുപുഴയിൽ എത്തുന്നതറിഞ്ഞ് നേരിൽ കാണാനാണ് ദേവസ്യ തൊടുപുഴയിൽ മുറിയെടുത്തു തങ്ങിയത്. എന്നാൽ രാവിലെ ഏഴോടെ മഫ്തിയിൽ രണ്ട് പേരെത്തി പൊലീസുകാരാണെന്നും താങ്കൾക്ക് മുഖ്യമന്ത്രിയെ കാണാൻ അനുമതിയില്ലെന്നും പറഞ്ഞതായി ദേവസ്യ പറഞ്ഞു. പൊലീസുകാരുടെ അകമ്പടിയോടെയാണ് ഭക്ഷണം കഴിക്കാൻ പോലും പുറത്തിറങ്ങിയതെന്നും മുഖ്യമന്ത്രി തൊടുപുഴയിൽ നിന്ന് പോയ ശേഷം വൈകുന്നേരമാണ് ലോഡ്ജിൽ നിന്നിറങ്ങാൻ പൊലീസുകാർ അനുവദിച്ചതെന്നും ദേവസ്യ പറഞ്ഞു. വിഷയത്തിൽ ഗാന്ധി ദർശൻ വേദി പ്രവർത്തകർ കൂടി ഇടപെട്ടതിനെ തുടർന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ സ്ഥലത്തെത്തി മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും സാന്നിധ്യത്തിൽ ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്തെത്തി വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകി. ഈ സാഹചര്യത്തിൽ കാൽനടയാത്ര ഉപേക്ഷിച്ചതായും ദേവസ്യ ചാക്കോ പറഞ്ഞു.