തൊടുപുഴ: ജയസൂര്യ മുഴുനീള മദ്യപാനിയുടെ വേഷം ചെയ്ത 'വെള്ളം' സിനിമ വിജയിപ്പിച്ച പ്രേക്ഷകർക്ക് നന്ദി പറയാൻ താരം തൊടുപുഴയിലെത്തി. സംവിധായകൻ പ്രജേഷ് സെന്നിനും നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത് മണമ്പ്രക്കാട്ടിനുമൊപ്പമാണ് ജയസൂര്യ തൊടുപുഴ ആശിർവാദ് സിനിമാസിലെത്തിയത്. ഇന്നലെ രാവിലെ 11ന് എത്തിയ ഇവരെ തീയേറ്റർ മാനേജരും സഹപ്രവർത്തകരും ജയസൂര്യ ഫാൻസ് അസോസിയേഷനും ചേർന്ന് സ്വീകരിച്ചു. കൊവിഡ് പ്രതിസന്ധിയിൽ പൂർണമായും നിശ്ചലമായ സിനിമാ ചിത്രീകരണവും റീലീസിംഗും ഏകദേശം ഒരു വർഷത്തിന് ശേഷം വീണ്ടും സജീവമാവുകയാണ്. പ്രതിസന്ധി അവസാനിച്ച് സിനിമകൾ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുമ്പോൾ മലയാളത്തിൽ 'വെള്ളം' സിനിമയാണ് ആദ്യം റീലീസായത്. വെള്ളം സിനിമ ഏറ്റെടുത്ത പ്രേക്ഷകരോട് ഏറ്റവും സ്നേഹത്തോടെ നന്ദി അറിയിക്കുന്നതായി ജയസൂര്യ പറഞ്ഞു. എല്ലാവർക്കും കേക്ക് മുറിച്ച് മധുരം നൽകി. പിന്നീട് തീയേറ്ററിൽ പ്രേക്ഷകർക്കൊപ്പം വെള്ളം സിനിമ കണ്ടതിന് ശേഷമാണ് ജയസൂര്യയും സംഘവും മടങ്ങിയത്.