ചെറുതോണി: പതിനാറാംകണ്ടം ദക്ഷിണകൈലാസം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരുന്ന ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. യജ്ഞാചാര്യൻ ഭാഗവത സപ്തമ നീലംപേരൂർ പുരുഷോത്തമദാസിന്റെ നേതൃത്വത്തിലാണ് സപ്താഹയജ്ഞം നടക്കുന്നത് . ഇന്നലെ വൈകിട്ടോടെ ആരംഭിച്ച യജ്ഞം ഏഴിന് സമാപിക്കും. ഒന്നാം ദിവസമായ ഇന്ന് വരാഹാവതാരം, രണ്ടിന് വാമനാവതാരം, മൂന്നിന് ഉണ്ണിയൂട്ട്, നാലിന് കാളിയമർദ്ദനം, ഗോവിന്ദപട്ടാഭിഷേകം, കംസവധം ഗുരുദക്ഷിണ എന്നിവയും നടക്കും. അഞ്ചിന് രുഗ്മിണീസ്വയംവരം ആണ് പ്രധാന ചടങ്ങ്. ആറിന് കുചേലഗതി, തീർത്ഥയാത്ര, സന്താനഗോപാലം എന്നിവയും ഏഴിന് സ്വർഗാരോഹണവും ഭാഗവത സംഗ്രഹപാരായണവും നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തരുടെ എണ്ണത്തിൽ ക്രമീകരണം ഏർപ്പെടുത്തിയും പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാണ് സപ്താഹം നടക്കുന്നതെന്ന് ക്ഷേത്രം പ്രസിഡന്റ് മോഹനൻ മണ്ണൂർ, സെക്രട്ടറി വിനോദ് കാട്ടൂർ, രക്ഷാധികാരി പി.കെ. സോമൻ പരപ്പുങ്കൽ എന്നിവർ അറിയിച്ചു.