കാസർകോട്: പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ എ.എസ്.ഐ ക്ക് രണ്ട് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2013 ൽ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്ത് കേസിലെ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കെ.ഡി സെബാസ്റ്റ്യനെയാണ് തലശ്ശേരി വിജിലൻസ് കോടതി രണ്ട് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു ഒരു കേസിൽ നിന്നും പരാതിക്കാരന്റെ അനുജൻ സിദ്ദീഖ് എന്നയാളെ പ്രതി സ്ഥാനത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ടി കേസന്വേഷിച്ച മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ, കെ ഡി സെബാസ്റ്റ്യൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. അന്നത്തെ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ സുനിൽ ബാബു കേളോത്തുംകണ്ടിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2013 ജൂലായ് 29 ന് സെബാസ്റ്റിൻ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് സംഘം കൈയൊടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കേസ് അന്വേഷണം നടത്തിയത് അന്നത്തെ വിജിലൻസ് ഇൻസ്‌പെകടർമാരായ വി ഉണ്ണികൃഷ്ണനും, പി ബാലകൃഷ്ണൻ നായരുമാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശൈലജൻ വി കെ ഹാജരായി.