ഇരിക്കൂർ: കെ.സി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിലെ ഗ്രൂപ്പുകളി കോൺഗ്രസ്സിന്റെ ശക്തികേന്ദ്രമായ ഇരിക്കൂറിൽ സംഘടനയെ ദുർബലപ്പെടുത്തിയെന്ന ആക്ഷേപവുമായി ഒരു വിഭാഗം രംഗത്തെത്തി. ഐ വിഭാഗത്തിനൊപ്പം എ ഗ്രൂപ്പിലെ ചില പ്രമുഖരും ചേർന്നാണ് എം.എൽ.എക്കെതിരെ ഇരിക്കൂറിൽ പടയൊരുക്കം ശക്തമാക്കുന്നത്.
ഗ്രൂപ്പുകളി പാരമ്യത്തിലെത്തിയതിനെ തുടർന്ന് കാലങ്ങളായി യു.ഡി.എഫ് ഭരിച്ച മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകൾ ഇത്തവണ തമ്മിലടിച്ച് നഷ്ടപ്പെടുത്തിയെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ കോൺഗ്രസ് അണികളും യു.ഡി.എഫ് ഘടകകക്ഷികളും പരസ്യപ്രതിഷേധവുമായി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഏഴുതവണ എം.എൽ.എയായ കെ.സി. ജോസഫിനെ ഇനിയും മത്സരിപ്പിക്കരുതെന്നും യുവാക്കളെ കൊണ്ടുവരണമെന്നുമാണ് വലിയൊരു വിഭാഗത്തിന്റെ ആവശ്യം. യു.ഡി.എഫിന്റെ അടിത്തറ തകർത്തവർക്കെതിരെ ശക്തമായ നടപടി വേണമെന്നും ഇവർ പറയുന്നു.
നടുവിലെ പരാജയം കോൺഗ്രസിന്റെ മാത്രം പിടിപ്പുകേടെന്നാരോപിച്ച് യു.ഡി.എഫിലെ മുഖ്യകക്ഷിയായ മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു. ഇരിക്കൂറിലെ യു.ഡി.എഫ് കോട്ടകൾ കടപുഴകിയത് കെ.സി ജോസഫിന്റെ പിടിപ്പുകേട് മൂലമാണെന്നാണ് വിലയിരുത്തൽ.
നടുവിൽ ഇഫക്ടിൽ നടുവൊടിഞ്ഞ്
നടുവിൽ പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടായിട്ടും അധികാരം നഷ്ടപ്പെട്ടത് യു.ഡി.എഫിനെ ഞെട്ടിച്ചു. 40 വർഷത്തെ തുടർ ഭരണം നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം കോൺഗ്രസിന് മാത്രമാണെന്നാരോപിച്ച് മുസ്ലിംലീഗ് നേതൃത്വവും രംഗത്തെത്തി. ഡി.സി.സി സെക്രട്ടറിയായ ഐ വിഭാഗത്തിലെ ബേബി ഓടംപള്ളിയെ തഴഞ്ഞ് പ്രാദേശിക നേതാവായ അലക്‌സ് ചുനയംമാക്കലിനെ പ്രസിഡന്റാക്കാൻ എ ഗ്രൂപ്പ് നടത്തിയ കളിയാണ് നടുവിലിൽ പ്രശ്‌നങ്ങൾക്കിടയാക്കിയത്. ഒടുവിൽ ബേബി എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റാവുകയും ചെയ്തു.
സുധാകര പക്ഷത്തിന്റെ കോട്ടകളും തകർന്നു
മലയോരത്തെ കെ സുധാകര പക്ഷത്തിന്റെ കോട്ടകളടക്കമാണ് ഇത്തവണ തകർന്നടിഞ്ഞത്. സുധാകരനെ തർക്കുകയെന്ന ലക്ഷ്യം സഫലമായതിന്റെ ആശ്വാസത്തിലാണ് എ ഗ്രൂപ്പ്. വിപ്പ് ലംഘനവും അയോഗ്യതയുമെല്ലാം വരുമെന്നറിഞ്ഞിട്ടും ബേബിയും കൂട്ടരും ഇത്തരമൊരു നീക്കത്തിന് മുതിർന്നത് കോൺഗ്രസിലെ തമ്മിലടി തീവ്രമാണെന്നതിന്റെ തെളിവാണ്. ബേബി കേരള കോൺഗ്രസ് എമ്മിൽ ചേർന്നതും കോൺഗ്രസിന് തിരിച്ചടിയാണ്.
പയ്യാവൂരിൽ തകർന്നത് 22 വർഷത്തെ കുത്തക
പയ്യാവൂരിൽ തിരഞ്ഞെടുപ്പിനുമുന്നേ തുടങ്ങിയ എ, ഐ തമ്മിലടി 22 വർഷത്തെ യു.ഡി.എഫ് കുത്തകയാണ് തകർത്തത്. കെ.പി.സി.സി സ്ഥാനാർത്ഥിക്കെതിരെ ഡി.സി.സി നോമിനി മത്സരിക്കാനിറിങ്ങി. മണ്ഡലം പ്രസിഡന്റിനെ തോൽപ്പിച്ച് കെ.പി.സി.സി സ്ഥാനാർത്ഥി ടി. പി. അഷ്റഫ് വിജയിക്കുകയായിരുന്നു. ഉദയഗിരിയിൽ 35 വർഷത്തിനുശേഷം ഇടതുപക്ഷം അധികാരത്തിലേറി. ഇതിനെല്ലാം കാരണക്കാരൻ കെ.സി. ജോസഫാണെന്ന് കോൺഗ്രസിലെ ഒരു വിഭാഗം കരുതുന്നു.