കൊട്ടിയൂർ: കൊട്ടിയൂർ നീണ്ടുനോക്കിയിലെ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച. ഇന്നലെ പുലർച്ചെ 12.30 ഓടെയാണ് മോഷണം നടന്നത്. കൊട്ടിയൂർ ട്രേഡേഴ്സ്, ഷീൻ ബേക്കറി, മലബാർ സ്റ്റോഴ്സ് എന്നീ വ്യാപാര സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. ഷീൻ ബേക്കറിയിൽ നിന്ന് 30,000 രൂപയും സാധനങ്ങളും കൊട്ടിയൂർ ട്രേഡേഴ്സിൽ നിന്ന് 25,000 രൂപയും ബൂസ്റ്റ്, ഹോർലിക്സ്, പാൽപ്പൊടി, സോപ്പ് പൊടി തുടങ്ങിയ സാധനങ്ങളും മലബാർ സ്റ്റോർസിൽ നിന്ന് 35,000 രൂപയും 50,000 രൂപയുടെ സിഗരറ്റ് പായ്ക്കറ്റുകളുമാണ് മോഷണം പോയത്.

ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഷീൻ ബേക്കറിയിൽ കയറിയ കള്ളൻ അതിന്റെ മുകളിലൂടെ കൊട്ടിയൂർ ട്രേഡേഴ്സിന്റെ അകത്ത് കടക്കുകയായിരുന്നു. തുടർന്ന് അകത്തുനിന്ന് തുറക്കാവുന്ന ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. ഇവിടെ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും രണ്ടു പേരാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇതിനിടയിൽ രാവിലെ നടക്കാനിറങ്ങിയ കൊട്ടിയൂർ സ്വദേശിക്ക് നീണ്ടു നോക്കിയിലെ കലുങ്കിന് സമീപത്തു നിന്ന് 10 രൂപയുടെ ഒരു കെട്ട് നോട്ട് കളഞ്ഞുകിട്ടി. ഇത് കേളകം പൊലീസിൽ ഏല്പിച്ചു.കടകളിലെ മോഷണത്തിന് ശേഷം മോഷ്ടാവിന്റെ പക്കൽ നിന്നും വീണുപോയതാകാമെന്ന് സംശയിക്കുന്നു. ഉച്ചയോടെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധൻ അരുൺകുമാർ നേതൃത്വം നല്കി. കേളകം എസ്.എച്ച്.ഒ. പി.വി. രാജൻ, എസ്.ഐ. ടോണി ജെ. മറ്റം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

കള്ളൻ കണ്ണുവച്ചത് ഉപ്പിലും

മലബാർ സ്റ്റോഴ്സിന്റെ പിൻഭാഗത്തുണ്ടായിരുന്ന മെയിൻ സ്വിച്ചിന്റെ ഫ്യൂസ് ഊരിമാറ്റിയ ശേഷമാണ് ഷട്ടറിന്റെ പൂട്ട് തകർത്തത്. ഈ കടകൾക്ക് പുറമെ ടുഡേ മാർട്ട് എന്ന സൂപ്പർ മാർക്കറ്റിന് പുറത്തു വെച്ചിരുന്ന ഉപ്പും എടുത്തു കൊണ്ടുപോയതായും പരാതിയുണ്ട്.