logo

കണ്ണൂർ: കാൻസർ ചികിത്സയ്ക്ക് സഹായകമായേക്കാവുന്ന കണ്ടുപിടുത്തത്തോടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ് കണ്ണൂർ സർവകലാശാലയുടെ ബയോടെക്‌നോളജി ആൻഡ് മൈക്രോബയോളജി വിഭാഗം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് പേറ്റന്റ് ആൻഡ് ട്രേഡ് മാർക്ക് ഓഫീസിൽ നിന്ന് ലഭിച്ച പേറ്റന്റിന്റെ പകർപ്പ് ബയോടെക്‌നോളജി ആൻഡ് മൈക്രോബയോളജി വിഭാഗം പ്രൊഫസർ ഡോ. എ. സാബു കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കൈമാറി.
നിലവിലെ കണ്ടുപിടിത്തത്തിന് യു.എസ് പേറ്റന്റ് ലഭിച്ചത് കണ്ണൂർ സർവകലാശാലയ്ക്ക് ഗവേഷണ മേഖലയിലെ മുൻനിര പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള മികച്ച അവസരമാണ് നൽകിയിരിക്കുന്നതെന്ന് ഡോ. എ. സാബു പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ മിനിസ്ട്രി ഓഫ് എർത്ത് സയൻസിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഗവേഷണം പൂർത്തിയാക്കിയത്.

സിൻഡിക്കേറ്റംഗം ഡോ. വി.പി.പി മുസ്തഫ, ബയോടെക്‌നോളജി ആൻഡ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ഇ. ജയദേവി വാര്യർ, റിസേർച്ച് ഡയറക്ടർ ഡോ. ജോബി കെ ജോസ്, രജിസ്ട്രാർ ഇൻചാർജ് ഇ.വി.പി മൊഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കാൻസറിനെതിരെ രാസാഗ്നി പ്രതിരോധം

കഴിഞ്ഞ പത്ത് വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് പ്രൊഫ. ഡോ. എ. സാബു, പ്രൊഫ. ഡോ. എം. ഹരിദാസ്, ഡോ. പ്രശാന്ത് ശങ്കർ എന്നിവരടങ്ങുന്ന സംഘം കാൻസർ കോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഫാറ്റി ആസിഡ് സിൻതെയ്‌സിന്റെ (എഫ്.എ.എസ്) പ്രവർത്തനത്തെ തടയുന്ന എൻസെയിം ഇൻഹിബിറ്ററിനെ (രാസാഗ്‌നി പ്രതിരോധം) രൂപപ്പെടുത്തിയെടുത്തത്. കേരളത്തിലെ ഒരു ഗവേഷണ ലബോറട്ടറി കണ്ടെത്തിയ കാൻസർ വിരുദ്ധ സാദ്ധ്യതയുള്ള ജൈവശാസ്ത്രപരമായ ഏതെങ്കിലും സംയുക്തത്തിന് ഇതിനു മുമ്പ് യു.എസ്. പേറ്റന്റ് നൽകിയിട്ടില്ല. കണ്ണൂരിലെ ഏഴര കടപ്പുറത്ത് നിന്ന് ശേഖരിച്ച ഫോർമിഡിയം എന്ന സൈനോ ബാക്ടീരിയയിൽ (നീല ഹരിത ആൽഗകൾ) നിന്ന് വേർതിരിച്ചെടുക്കുന്ന തന്മാത്രയ്ക്ക് ഫോർമിഡിൻ എന്നാണ് പേരിട്ടിരിക്കുന്നത്. കാൻസറിന് പുറമെ ക്ഷയം, അമിതവണ്ണം കുറയ്ക്കൽ എന്നിവയ്ക്കും സഹായകമാകുന്ന രീതിയിൽ തന്മാത്ര രൂപപ്പെടുത്തുന്ന ഗവേഷണ പ്രവർത്തനങ്ങൾ സർവകലാശാലയിൽ നടന്നുവരികയാണ്. മലബാറിന്റെ തീരപ്രദേശങ്ങളിലെ ജൈവസമ്പത്തിന് ഇത്തരം ഗവേഷണ സാദ്ധ്യതകൾ ഏറെയാണ്.

എഫ്.എ.എസ് ഇൻഹിബിറ്ററിനെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത മരുന്നുകൾക്ക് നിലവിൽ ഉപയോഗിക്കുന്ന മരുന്നുകളേക്കാൾ മികച്ച ഗുണങ്ങളുണ്ടാകാം. പാർശ്വഫലങ്ങൾ കുറയുമെന്നതു പോലുള്ള പല ഗുണങ്ങളും കാൻസർ ചികിത്സയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നുണ്ട്-

പ്രൊഫ. എം. ഹരിദാസ്, ഗവേഷക സംഘം മേധാവി