യുവാക്കൾ പോയത് മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളിലെന്ന്
കാസർകോട്: കർണാടക വനാതിർത്തിയായ കൊന്നക്കാട് അത്തിയടുക്കത്തു നിന്നും വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയ എട്ട് യുവാക്കളെക്കുറിച്ച് വിവരം ലഭിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നു. ജനുവരി ഒന്നിന് പുലർച്ചെയാണ് അത്തിയടുക്കം പട്ടികവർഗ കോളനിയിലെ എട്ട് യുവാക്കൾ കർണാടക വനത്തിലേക്ക് പോയത്.
സാധാരണ വനവിഭവങ്ങൾ ശേഖരിക്കാൻ പോകാറുള്ള ഇവർ രണ്ടു ദിവസം കഴിഞ്ഞു മടങ്ങി വരവ് പതിവാണെന്നും എന്നാൽ അഞ്ചു ദിവസം പിന്നിട്ടിട്ടും തിരിച്ചെത്തിയിട്ടില്ലെന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു. ഇതിനിടയിൽ യുവാക്കളെ കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയെന്ന വാർത്ത പ്രചരിച്ചതോടെ പഞ്ചായത്ത് മെമ്പർ മോൻസി ജോയിയും മുൻ മെമ്പറും പട്ടികവർഗ നേതാവുമായ കൃഷ്‌ണൻ ഉൾപ്പെടെയുള്ളവർ പുളിങ്ങോം ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ഇതേപറ്റി അവർക്ക് അറിവ് കിട്ടിയിട്ടില്ലെന്നാണ് പറഞ്ഞത്. കേരള കർണാടക ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായും ഇവർ ബന്ധപ്പെട്ടിരുന്നു. ഈ പ്രദേശത്തുള്ളവർ വനവിഭവങ്ങൾ ശേഖരിക്കാൻ ഇത്തരത്തിൽ പോകുന്നത് സാധാരണമാണ്.
ഒരാഴ്ചത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായിട്ടാണ് യുവാക്കൾ വനത്തിലേക്ക് പോയതെന്ന പറയുന്നു. ബുധനാഴ്ച കൂടി കഴിഞ്ഞ് ഇവർ തിരിച്ചെത്തിയില്ലെങ്കിൽ വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം. വിശാലമായ കർണാടക വനത്തിലെ ഉൾക്കാട്ടിൽ പൊന്നൻ പൂവ് ശേഖരിക്കുന്നതിനായാണ് യുവാക്കൾ വനത്തിലേക്ക് പോയത്.
വനവിഭവങ്ങൾ ശേഖരിക്കാൻ പോയവരുടെ കൂട്ടത്തിൽ പതിനാറു വയസുള്ള കുട്ടിയുമുണ്ട്. മാവോയിസ്റ്റു ഭീഷണി ഉള്ളതായി പറയുന്ന പ്രദേശമാണ് ഈ ഭാഗങ്ങൾ. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം യുവാക്കൾ തിരിച്ചെത്താത്ത വിവരം ഫോൺ മുഖാന്തിരം വെള്ളരിക്കുണ്ട് പൊലീസിനെ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം കൂടി കഴിഞ്ഞ് പോയവർ മടങ്ങി എത്തിയിട്ടില്ലെങ്കിൽ തുടർ നടപടി ആലോചിക്കാമെന്നാണ് പൊലീസ് അറിയിച്ചത്.