vaccine
കണ്ണൂർ ജില്ലയിൽ കൊവിഡ് വാക്സിന് മുന്നോടിയായുള്ള ഡ്രൈ റൺ ജില്ലാ ആശുപത്രിയിൽ നടന്നപ്പോൾ. ഫോട്ടോ - എ. ആർ.സി. അരുൺ

കണ്ണൂർ: കൊവിഡ് വാക്‌സിന് മുന്നോടിയായുള്ള ഡ്രൈ റൺ (മോക് ഡ്രിൽ) നാലു ഘട്ടങ്ങളിലായി ജില്ലയിൽ നടന്നു. വാക്സിൻ എത്തിയാൽ യാതൊരു തടസവുമില്ലാതെ കുത്തിവെപ്പ് നടത്താൻ ഇതോടെ കണ്ണൂർ ജില്ല സജ്ജമായി. ഓരോ കേന്ദ്രത്തിലും തിരഞ്ഞെടുക്കപ്പെട്ട 25 ആരോഗ്യ പ്രവർത്തകർ എന്ന കണക്കിൽ 75 പേരിലാണ് ഡ്രൈ റൺ നടത്തിയത്. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ഡ്രൈ റൺ 11 മണി വരെ തുടർന്നു.

ആദ്യം വാക്‌സിനേഷന് രജിസ്റ്റർ ചെയ്തവരുടെ പട്ടിക പരിശോധിച്ച് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്ന് ഓരോരുത്തരെയായി വാക്‌സിനേഷൻ മുറിയിലേക്ക് കടത്തിവിട്ടു. വാക്‌സിനേഷൻ മുറിയിലുള്ള ആരോഗ്യപ്രവർത്തകൻ കൊവിൻ ആപ്പ് ഉപയോഗിച്ച് മറ്റ് തിരിച്ചറിയൽ വിവരങ്ങൾ, ജനനതീയ്യതി, വയസ് തുടങ്ങിയ കാര്യങ്ങൾ രേഖപ്പെടുത്തി. പിന്നീട് വാക്‌സിനേഷൻ എടുക്കുവാനുള്ള സ്ഥലത്തേക്ക് കടത്തിവിട്ടു. വാക്‌സിനേഷനെക്കുറിച്ചുള്ള വിവരങ്ങളും അതിന്റെ ആവശ്യവും പറഞ്ഞു മനസിലാക്കിയതിനു ശേഷമാണ് കുത്തിവെപ്പ്.

തുടർന്ന് വാക്സിൻ സ്വീകരിച്ചയാളെ അര മണിക്കൂർ സമയം നിരീക്ഷണ മുറിയിലേക്ക് മാറ്റി. സ്റ്റാഫ് നഴ്‌സ്, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് നിരീക്ഷണമേൽനേട്ടം. വാക്‌സിനു ശേഷം ശരീരത്തിൽ തടിപ്പ്, അലർജി തുടങ്ങിയ അസ്വസ്ഥതകളോ ബോധക്ഷയം, ശ്വാസതടസം പോലെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടോ എന്നിവയാണ് നിരീക്ഷിക്കുന്നത്. തുടർ ദിവസങ്ങളിൽ ഇവർ തന്നെ വാക്സിൻ സ്വീകരിച്ചയാളെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കും. പഴുതടച്ച സംവിധാനങ്ങളാണ് ജില്ലയിൽ വാക്‌സിനേഷായി ഒരുക്കിയിട്ടുള്ളത്.
ജില്ലാ ആശുപ്രതി, ആലക്കോട് കുടുംബാരോഗ്യ കേന്ദ്രം, ചെറുകുന്ന് സെന്റ് മാർട്ടിൻ ഡി പോറസ് ആശുപത്രി എന്നിവിടങ്ങളിലായിരുന്നു ഡ്രൈ റൺ. ജില്ലാ ആശുപത്രിയിൽ ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. പ്രീത നേതൃത്വം നൽകി. ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ രാജീവൻ, അഴീക്കോട് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. സിന്ധുകല, ജില്ലാ നഴ്‌സിംഗ് ഓഫീസർ ബെന്നി ജോസഫ്, എം.സി.എച്ച് ഓഫീസർ തങ്കമണി, ഡോ. കെ. പ്രിയ എന്നിവർ പങ്കെടുത്തു.